തിങ്കളാഴ്‌ച, നവംബർ 09, 2009

ജനിതകമാറ്റം പ്രതീക്ഷയല്ല മറിച്ച് അപകടം പതിയിരിക്കുന്ന ഒന്നാണ്.

1.ഹരിതവിപ്ലവത്തിന് അടിസ്ഥാനം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നുവല്ലോ.

അല്ല മാഡം. മണ്ണിലെ ജൈവ സമ്പത്ത് ഊറ്റിയെടുത്ത് ഉദ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ രാസവളങ്ങളും കീട നാശിനികളും ഉപയോഗിച്ചതിനാലാണ് ഹരിത വിപ്ലവം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അതിന്റെ ദോഷ ഫലങ്ങള്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

2. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ഇനങ്ങളിലെ അഭികാമ്യമായ ഗുണങ്ങള്‍ ഏകോപിപ്പിച്ച് ബ്രീഡിങ് എന്ന ശാസ്ത്രസങ്കേതത്തിലൂടെയാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. ഈ രീതി ഏറെസമയം എടുത്തുകൊണ്ടുള്ളതായിരുന്നു. കൂടാതെ, ഏകീകരണം പലപ്പോഴും ദുഷ്‌കരവും വിജയസാധ്യത തുലോം കുറവുമായിരുന്നു. എന്നിരിക്കലും ഒരു കാലഘട്ടത്തിന്റെ സാമൂഹികവെല്ലുവിളികള്‍ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഈ ശാസ്ത്രസങ്കേതമായിരുന്നു.

1955 അടുപ്പിച്ച് ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായവും ജൈവകൃഷിയും പ്രയോജനപ്പെടുത്തി വിളയിച്ചെടുത്ത നെല്ല് പിന്നീട് വന്ന ഹരിതവിപ്ലവത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തില്‍ കൃഷിചെയ്തിരുന്ന വാങ്ക് എന്ന നെല്‍വിത്ത് ഉയരം കൂടിയതായതിനാല്‍ സൂര്യപ്രകാശം ലഭിക്കാതെ കളകള്‍ നശിക്കുമായിരുന്നു. പ്രസ്തുത നെല്ല് ഓഫ് സീസണില്‍ പൊരിയുണ്ടാക്കുവാന്‍ മൂന്നിരട്ടി വിലയ്ക്ക് വില്കാന്‍ കഴിയുമായിരുന്ന. ഇന്ന് കൃഷിഭവനുകളിലൂടെ ലഭിക്കുന്ന നെല്‍ വിത്തുകള്‍ ജനിതകമാറ്റ സ്വഭാവമാണ് കാണുവാന്‍ കഴിയുന്നത്. റൌണ്ടപ് പോലുള്ള മാരക വിഷം കളനാശിനിയായി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധികരാവുന്നു. അത്തരം വിത്തുകള്‍ ഒരുപ്പൂ മാത്രമേ കൃഷിചെയ്യാന്‍ സാധിക്കൂ. രണ്ടാമത് നട്ടാല്‍ മോശമായ വിളവാണ് ലഭിക്കുക. ഇവയാണ് ജീവജാലങ്ങള്‍ക്കും, പക്ഷി മൃഗാദികള്‍ക്കും, മനുഷ്യനും രോഗങ്ങള്‍ സമ്മാനിച്ചത്.

3. ജൈവ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഓരോ സ്വഭാവത്തിന്റെയും മൂലകാരണക്കാരായ ജീനുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അഭികാമ്യമായ സ്വഭാവത്തിനു കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയും അത് അനുരൂപമായ മറ്റു സ്വഭാവഗുണമുള്ള ചെടികളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണ് ജനിതക സാങ്കേതിക വിദ്യയിലെ പ്രധാനപ്പെട്ട കാര്യം.

ജീനുകള്‍ വേര്‍തിരിച്ചെടുത്ത് വിത്തുകളിലല്ല പ്രയോജനപ്പെടുത്തേണ്ടത് മറിച്ച് മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിലെ ന്യൂട്രിയന്റ്സിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിനുമാണ് പ്രയോജനപ്പെടുത്തേണ്ടത്.

4. ഉദാഹരണത്തിന്, നിലവില്‍ നല്ല വിളവുതരുന്ന ഒരിനം വരള്‍ച്ചാ പ്രതിരോധം തീരെ കുറഞ്ഞതാവാം. അങ്ങനെ വരുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി അവയെ ഈ ഇനത്തിലേക്ക് സന്നിവേശിപ്പിച്ച് രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം വികസിപ്പിച്ചെടുക്കാം. ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളാണ് ജനിതകമാറ്റം വരുത്തിയവയായി അറിയപ്പെടുന്നത്. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ പരുത്തി, സോയാബീന്‍, ബീറ്റ്‌റൂട്ട്, തക്കാളി, വഴുതന, വെണ്ട എന്നിങ്ങനെ ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളും മത്സ്യങ്ങളും ‘ഹ്യൂമന്‍ ജിനോം പദ്ധതി’യെപ്പറ്റി നാം പത്രമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ ആദ്യം വേണ്ടത് നാം കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിലല്ല മറിച്ച് സഹാറ, ഡക്കാണ്‍ പീഠഭൂമി, അരിസോണ തുടങ്ങിയ കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് പരീക്ഷണങ്ങള്‍ നടത്തേണ്ടത്. പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കുപോലും മൃഗങ്ങള്‍ക്ക് ഹാനികരമാണ്. ബിടി സോയാബീനും, പരുത്തിയും നല്‍കുന്ന എണ്ണകള്‍ കഴിക്കുന്ന മനുഷ്യര്‍ മരിച്ചുകഴിഞ്ഞാല്‍ പോസ്റ്റുമാര്‍ട്ടം നടത്തി ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

5. സസ്യങ്ങളില്‍ നിന്ന് സസ്യങ്ങളിലേക്കു മാത്രമല്ല, മറ്റുജീവജാലങ്ങളില്‍ നിന്നും ഈ മാറ്റംസാധ്യമാണ്. ഏറെ പ്രശസ്തമായ ഏറ പരുത്തി ഉദാഹരണം. ‘ബാസില്ലസ് തുറിഞ്ചെന്‍സിസ്’ എന്ന ബാക്ടീരിയ സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്നു. ഇവ ഒരുതരം ക്രിസ്റ്റല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് ചിലയിനം പുഴുക്കളെ കൊന്നൊടുക്കുവാനുള്ള കഴിവുണ്ട്. ഈ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് പരുത്തിച്ചെടിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇനം, പരുത്തിയുടെ ഏറ്റവും പ്രധാന ശത്രുകീടമായ ബാള്‍വേമിനെതിരെ പ്രതിരോധശക്തി കൈവരിച്ചവയാകുന്നു. ഇതുപോലെ ഒട്ടനവധി കാര്‍ഷിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുന്ന മേഖലയാണ് ജൈവസാങ്കേതിക വിദ്യ.

വളരെ നല്ല കാര്യമാണ്. പരീക്ഷണം മനുഷ്യരില്‍ ആയാല്‍ മനുഷ്യനെ കടിക്കുന്ന കൊതുകുകളെ കൊന്നൊടുക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകാം.

6. 1996-ല്‍ കേവലം 43 ലക്ഷം ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന ജനിതകവിളകളുടെ കൃഷി 2000-ത്തോടെ 25 ഇരട്ടിയാണ് വര്‍ധിച്ചത്. 10.9 കോടി ഹെക്ടര്‍. ഇതില്‍ 9.9 കോടി ഹെക്ടറും അമേരിക്ക, അര്‍ജന്റീന എന്നീ രണ്ടു രാജ്യങ്ങളിലായായിരുന്നു. അമേരിക്കയിലെ സോയാബീന്‍ കൃഷിയുടെ 54 ശതമാനവും പരുത്തിക്കൃഷിയുടെ 61 ശതമാനവും ചോളക്കൃഷിയുടെ 25 ശതമാനവും ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. അര്‍ജന്റീന, കാനഡ, ചൈന എന്നിവിടങ്ങളില്‍ 23, 7, 1 ശതമാനം വീതവും. ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, റുമേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ഉറുഗ്വേ എന്നിവയായിരുന്നു മറ്റുള്ളവര്‍.

അമേരിക്കയില്‍ 90 ശതമാനമാണ് ബിടി സോയാബിന്‍ കൃഷിചെയ്യുന്നത്. ആ കണക്ക് നെറ്റില്‍ തെരഞ്ഞാല്‍ ലഭിക്കും. അവര്‍ക്കത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭക്ഷ്യഎണ്ണക്ക് പകരമായി ഉപയോഗിക്കുവാന്‍ വേണ്ടി കയറ്റുമതി ചെയ്യുവാനാണ്. ഇവക്ക് ലേബലിംഗും ഇറക്കുമതി നിരോധനവും ബാധകമല്ല.

7. 2006-ല്‍, 22 രാജ്യങ്ങളിലായി 25.2 കോടി ഹെക്ടര്‍ വിസ്തൃതിയില്‍ 1.03 കോടി കര്‍ഷകര്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നു. ഇതില്‍ പകുതിയിലേറെയും അമേരിക്കയില്‍ത്തന്നെ (53 ശതമാനം). അര്‍ജന്റീന (17 ശതമാനം), ബ്രസീല്‍ (11 ശതമാനം ), കാനഡ (6 ശതമാനം) എന്നിവയാണ് മറ്റു പ്രധാന ഉത്പാദകര്‍.

ഇത് പഴയ കണക്കുകളാണ്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ സര്‍ക്കാര്‍ താമസസൌകര്യമുള്ള വീട്ടിന്റെ മുറ്റത്ത് ജൈവകൃഷിചെയ്ത് തന്റെ കുട്ടികളുടെ ആരോഗ്യ പിപാലനത്തിനായി മാതൃക കാട്ടുന്നു.

8. അമേരിക്കയിലാണ് ഈവിളകളുടെ ഏറ്റവും കൂടുതല്‍ ഉത്പാദനവും കയറ്റുമതിയും. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളില്‍ അക്കാര്യം വ്യക്തമാക്കുന്ന ലേബല്‍ പതിച്ചുമാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയോടെയാണ് വികസിത രാജ്യങ്ങളില്‍ ഇവ കമ്പോളത്തിലെത്തിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, ജപ്പാനടക്കം പലയിടത്തും ഉപഭോക്താക്കള്‍ സംശയത്തോടെ മാത്രമാണ് ഇവയെ സ്വീകരിക്കുന്നത്.

ഇത് തെറ്റാണ്. അമേരിക്കന്‍ ജനത പോലും ബിടി ഉല്‍പന്നങ്ങളില്‍ ലേബലിംഗ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബിടി സോയാബീന്‍ എണ്ണയില്‍ ലേബലിംഗ് ഉണ്ടാവില്ല.

9. ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈപ്രശ്‌നം സങ്കീര്‍ണമാവുക. അതിവേഗംവളരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഭക്ഷ്യോത്പാദനം വികസിപ്പിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലുണ്ടായിട്ടുള്ള കുറവ്, ജൈവ ഇന്ധന ഉത്പാദനം എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി ദുഷ്‌കരമാക്കുന്നു.

ഒന്നാം ഹരിതവിപ്ലവത്തിന്റെ അനന്തര ഫലമായി നാം വരുത്തിവെച്ച വിനയാണിത്. മണ്ണിലെ മണ്ണിരകളെ കൊന്നൊടുക്കുന്നതില്‍ നാം വിജയിച്ചു. അതിനാലാണ് മേല്പറഞ്ഞ ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നത്. പരിഹാരം കന്നുകാലി വളര്‍ത്തലും, ചെടികളും മരങ്ങളും നട്ട് ഹരിതമയമാക്കി പരിഹാരം കണ്ടെത്തുകയും, പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കുകയുമാണ് വേണ്ടത്.

10. ഈ ഭക്ഷ്യപ്രശ്‌നത്തിന് കാലികമായി ഏറ്റവും സ്വീകാര്യമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ എന്നാണ് ശാസ്ത്ര ലോകത്തെ ഒരു വാദം. രോഗ, കീട, കള ശല്യങ്ങള്‍ മൂലം കാര്‍ഷികോത്പാദനത്തിലെ നഷ്ടം 40 ശതമാനമാണ്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം വേറെയും. ജനിതക സാങ്കേതിക വിദ്യയിലൂടെ കീടരോഗ, കളശല്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള ഭക്ഷ്യയിനങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഉത്പാദന നഷ്ടം കുറയ്ക്കാം.

അതിശയം തന്നെ. കളശല്യം ഒഴിവാക്കുവാന്‍ റൌണ്ടപ് കൂടിയേ തീരൂ. കാരണം ബിറ്റി വിളകള്‍ക്കൊപ്പം വളരുന്ന കളകള്‍ക്കും അതേ സ്വഭാവമാണ് എന്നതുതന്നെ. ചെറിയ കീടങ്ങളെ ഫലപ്രദമായി നേരിടുന്നതുപോലെ വലിയ കീടമായ മനുഷ്യനെയും ഇഞ്ചിഞ്ചായി നേരിടുകതന്നെ ചെയ്യും. പാറ്റന്റിന്റെ പിന്‍ബലത്തില്‍ മരുന്നുകമ്പനികളെ വളര്‍ത്തുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.

11. ആഗോള രംഗത്ത് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്‌നമാണ് കളശല്യം. അതുകൊണ്ടുതന്നെ സസ്യസംരക്ഷണ രാസവസ്തുക്കളില്‍ ഏറ്റവുമധികം കളനാശിനികളാണ് ആഗോള തലത്തില്‍. ഇന്ത്യയില്‍ ഈസ്ഥാനം കീടനാശിനികള്‍ക്കാണെങ്കില്‍ കേരളത്തില്‍ കുമിള്‍നാശിനികള്‍ക്കാണ്. കളനാശിനിപ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ സാങ്കേതികവിദ്യയാണ്. വിളകള്‍കൂടി നശിച്ചുപോകാനുള്ള സാധ്യത ഇക്കാര്യത്തില്‍ ഏറെയുമുണ്ട്. അതുകൊണ്ട്, കളനാശിനികള്‍ക്കെതിരെ പ്രതിരോധശക്തിയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കാനായി ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട് ഇപ്പോള്‍. ഇതുവഴി കളനിയന്ത്രണം പൂര്‍ണമായും കളനാശിനി പ്രയോഗംമൂലമാക്കി ഉത്പാദനവര്‍ധന ഉറപ്പാക്കാം എന്നതാണ് ലക്ഷ്യം. ആഗോള ഭക്ഷ്യസുരക്ഷാശ്രമങ്ങള്‍ക്ക് സഹായകമാവും ഈ ഇടപെടലുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇപ്രകാരം കളനാശിനി പ്രതിരോധം സൃഷ്ടിച്ച ഇനങ്ങള്‍ സോയാബീന്‍, ചോളം, പരുത്തി, കനോള എന്നീ വിളകളിലുണ്ടത്രെ.

കളനാശിനി പ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ എന്ന് ലേഖികതന്നെ പറയുന്നു. കേരളത്തില്‍ കുമിള്‍ നാശിനി ഉപയോഗം ഇന്നും തുടരുന്ന രാസവളപ്രയോഗം കാരണമാണ്. ജൈവ കീട കുമിള്‍ നാശിനികളെപ്പറ്റി ലേഖികക്കറിയില്ലെന്നുണ്ടോ?

12. മറ്റൊന്ന്, കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും നേരിടാന്‍ കെല്പുള്ള വിളകളുടെ സാധ്യതയാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മാത്രമല്ല, ഓരുവെള്ളം, മഞ്ഞ് എന്നിങ്ങനെ കാര്‍ഷിക ഉത്പാദനരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന വിളകളും ഭാവിയുടെ സാധ്യതകളാണ്.

ഓരുവെള്ളം മാറ്റിയെടുക്കുവാന്‍ കുമ്മായത്തിന് കഴിയും. മഞ്ഞ് പല വിളകളുടെയും വിളവ് വര്‍ദ്ധിക്കുവാന്‍ കാരണമാണ്. തെങ്ങിന്റെ മണ്ഡരിക്ക് കൊടും തണുപ്പും മഞ്ഞും ഉണ്ടെങ്കില്‍ അവ നശിക്കും. ബിടി വിളകള്‍ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് കാരണമാകും എന്ന് നിസ്സംശയം പറയാം.

13. നമ്മുടെ പൊക്കാളി ഇനങ്ങള്‍, സുഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍ എന്നിവയെല്ലാം ജൈവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന പരമ്പരാഗത സമ്പത്താണ്. ജനിതകമാറ്റത്തിലൂടെ, വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉപയോഗപ്പെടുത്തി സന്തുലിതപോഷണം ഉറപ്പാക്കുന്ന നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത് ഈപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ദിശയിലുള്ള ആദ്യത്തെ കാല്‍വെപ്പാണ് സുവര്‍ണ നെല്ല്.

ഇന്ന് കര്‍ഷകര്‍ കൃഷിചെയ്യുകയും വിത്തകള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ച് അവ മാഹികോയില്‍ നിന്നോ മൌണ്‍സാന്റോയില്‍ നിന്നോ വാങ്ങണം എന്നാണോ? വിറ്റാമിനുകളും പോഷകങ്ങളും മണ്ണില്‍ ലഭ്യമാക്കിയാല്‍ അത് വിളവിലൂടെയും ലഭിക്കും. മണ്ണിലെ മണ്ണിരകള്‍ക്ക് നല്‍കുവാന്‍ കഴിയുന്നത് ബിടി വിളകള്‍ക്ക് കഴിയില്ല. ബിടി വിളകള്‍ ശേഷിക്കുന്ന മണ്ണിരകളെയും കൊന്നൊടുക്കും. അപ്പോള്‍ സുവര്‍ണ നെല്ലും വിഷമാണ് അല്ലെ?

14. വിറ്റാമിന്‍ എ.യുടെ സ്രോതസ്സായ ബി.കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഈ അരി ഭക്ഷണമാക്കുന്നതിലൂടെ വിറ്റാമിന്‍ എ.യുടെ കുറവുമൂലമുള്ള അന്ധത ലോകത്തില്‍ നിന്ന് തുടച്ചുമാറ്റാനാവും. ഇതിലൂടെ അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ ഒരുസുപ്രധാന ആരോഗ്യപ്രശ്‌നത്തിന് പരിഹാരമാവും. ഇപ്രകാരം ക്രമേണ, ഇരുമ്പ്, പ്രോട്ടീന്‍ അപര്യാപ്തത മുതലായവയ്ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

കണ്ണിന് കാഴ്ചശക്തി മെച്ചപ്പെടുത്തുവാനുള്ള ചെറുപ്പുള്ളടിപോലുള്ള പച്ചിലകള്‍ ധാരാളമുണ്ട്. നമ്മുടെ ആയുര്‍വ്വേദത്തിന്റെ പ്രസക്തി നമുക്കിതിലൂടെ കാണാം. മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഹൃദ്രോഗവും ഡയബറ്റീസും തടയാന്‍ നാം മണ്ണില്‍ ഡൊളാമൈറ്റ് നല്‍കിയാല്‍ മതി. കുമ്മായത്തിനും ക്യാല്‍സ്യവും മഗ്നീഷ്യവും നല്‍കുവാനുള്ള ചെറിയ കഴിവ് ഉണ്ട്. ഇനി രോഗങ്ങള്‍ സമ്മാനിക്കുന്ന ബിടി വിളകള്‍ രോഗ ചികിത്സക്ക് പ്രയോജനപ്പെടുത്താം എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുകതന്നെ ചെയ്യും.
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. പി. ഇന്ദിരാദേവിയുടെ ലേഖനത്തിന് ഒരു കര്‍ഷകന്റെ മറുപടിയാണിത്.

ഇതാണ് നമ്മുടെ ലോകം

(വയനാട്ടില്‍ ‘അന്തക” വിത്തുകള്‍ വയലുകള്‍ കീഴടക്കുന്നു)