വെള്ളിയാഴ്‌ച, നവംബർ 27, 2009

സിഐടിയുവിന് അഭിനന്ദനങ്ങള്‍

നോക്കു കൂലി അവസാനിപ്പിക്കും; തെറ്റു തിരുത്താന്‍ സിഐടിയു
പത്തനംതിട്ട: തിരുത്തല്‍ രേഖയുമായി സിപിഎം തെറ്റു തിരുത്തലിന് ഇറങ്ങിയിരിക്കുന്നതിന്റെ ചുവടു പിടിച്ച്സിഐടിയുവും തിരുത്താനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തിരുത്തലിന് വേദിയാകുമെന്ന് നേതാക്കള്‍. സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സിഐടിയു നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്.

നോക്കുകൂലി യാഥാര്‍ഥ്യമാണെന്നു സമ്മതിച്ച നേതാക്കള്‍ ഈ സമ്മേളനത്തോടെ അതിന് അവസാനമാകുമെന്നും അറിയിച്ചു. ടിപ്പര്‍ ലോറികളും കുത്തക കമ്പനികളും മൂലം ഉണ്ടായ തൊഴില്‍ നഷ്ടമാണ് നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. അടുത്ത കാലത്ത് ചുമട്ടു തൊഴിലാളികള്‍ ഏറെ പഴി കേട്ടു. അമിത കൂലി വാങ്ങുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇതില്‍ സത്യമുണ്ട്. പരിഹാരമായി ജില്ലാ തലത്തില്‍ അടിസ്ഥാന കൂലി ഏകീകരണം സര്‍ക്കാര്‍ നടപ്പാക്കണം.

കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ തൊഴില്‍ നയമാണ്. വിലക്കയറ്റത്തിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തും. കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ചുമട്ടു തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ഈ സമ്മേളനത്തില്‍ തെറ്റുകളും പാളിച്ചകളും വിശകലനം ചെയ്തു തിരുത്തും. തിരുത്തലിന് മാധ്യമങ്ങളുടെ സഹകരണം വേണമെന്ന് കെ. സി. രാജഗോപാല്‍ എംഎല്‍എ, ഫെഡറേഷന്‍ നേതാക്കളായ കാട്ടാക്കട ശശി, പി. ടി. രാജന്‍, മലയാലപ്പുഴ മോഹനന്‍,
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. സ്റ്റാലിന്‍ എന്നിവര്‍ പറഞ്ഞു.

ആദ്യമായാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടക്കുന്നത്. 28, 29, 30 തീയതികളിലായാണു സമ്മേളനം. 29ന് പ്രതിനിധി സമ്മേളനം മന്ത്രി പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്യും. 30ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമ്മേളനം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കടപ്പാട് - മനോരമ