തിങ്കളാഴ്‌ച, ജനുവരി 25, 2010

ഉപഭോക്താവ് വാര്‍ത്തകളിലൂടെ കബളിക്കപ്പെടാതിരിക്കട്ടെ!!!!

ബിടി വഴുതന: വിവാദത്തിന് കാന്താരിയുടെ എരിവ്

വിഷയം വഴുതനയാണെങ്കിലും വിവാദത്തിനു കാന്താരിയുടെ എരിവ്.
പ്രശ്നം ഇതാണ്: ജൈവ സാങ്കേതിക വിദ്യ(ബയോടെക്നോളജി)യിലൂടെ കീടപ്രതിരോധ ശേഷി ആര്‍ജിച്ച ബിടി വഴുതനയ്ക്കു നമ്മുടെ അടുക്കളയില്‍ പ്രവേശനം നല്‍കണോ?

കേന്ദ്ര മന്ത്രിമാര്‍തന്നെ രണ്ടു തട്ടിലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷം ബിടി വഴുതനയ്ക്കു നല്‍കിയ അംഗീകാരം അന്തിമമാണെന്നു കൃഷിമന്ത്രി ശരദ് പവാര്‍ പറയുന്നു. ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ എന്നു പരിസ്ഥിതി മന്ത്രി ജയറാം രമേശും. പരിസ്ഥിതി മന്ത്രി ഇതിനായി ഏഴിടത്തു തെളിവെടുപ്പു നടത്തുന്നു. ദക്ഷിണ സംസ്ഥാനങ്ങള്‍ക്കായി തെളിവെടുപ്പ് ഇന്നു ബാംഗൂരില്‍.

ഭക്ഷ്യസുരക്ഷയും
കാര്‍ഷിക ഉല്‍പാദനക്ഷമതയും പ്രശ്നങ്ങളായ രാജ്യത്തിന് ജൈവ സാങ്കേതികവിദ്യ നല്‍കുന്ന ഉല്‍പാദന വര്‍ധന ഉപേക്ഷിക്കാനാവുമോ എന്നാണു കാര്‍ഷിക വിദഗ്ധരുടെ ചോദ്യം. ഉല്‍പാദനം കൂടാനും കൃഷിച്ചെലവു കുറയ്ക്കാനും സഹായിക്കുന്ന ബിടി വഴുതനയെ അങ്ങനെയങ്ങു തള്ളാന്‍ കൃഷിക്കാര്‍ക്കുമാവില്ല (ബിടി പരുത്തിക്ക് അനുമതി നല്‍കിയ ശേഷം ഉല്‍പാദനത്തിലുണ്ടായ വര്‍ധന 2001ല്‍ ഹെക്ടറിന് 308 കിലോഗ്രാം ആയിരുന്നത് 2006ല്‍ 508 കിലോഗ്രാം).

പക്ഷേ, സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ജനതികമാറ്റം വരുത്തിയ വഴുതനയ്ക്കു തനതായ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ? നിലവിലുള്ള കീടങ്ങള്‍ക്കെതിരെ പ്രതിരോധമുണ്ടെങ്കില്‍ത്തന്നെ പുതിയ തരം കീടബാധകള്‍ വരുമ്പോള്‍
പ്രതിരോധശേഷി ഉണ്ടാവുമോ? ഇത്തരം വിത്തുകള്‍ കൃഷി ചെയ്യാന്‍ അനുവദിച്ചാല്‍ തനതു ജനുസുകളും നാട്ടറിവുകളും ഇല്ലാതാവില്ലേ?

പ്രത്യേക ബാക്ടീരിയ ജീന്‍ കടത്തിവിട്ടാണു ബിടി വഴുതനയ്ക്കു കീടപ്രതിരോധശേഷി നല്‍കുന്നത്. വഴുതന തിന്നാന്‍ കീടം ശ്രമിക്കുമ്പോള്‍ ഈ ജീന്‍ വിഷവസ്തു ഉല്‍പ്പാദിപ്പിച്ചു ചെറുക്കുന്നു. വഴുതന കഴിക്കുന്ന മനുഷ്യന്റെ ആരോഗ്യത്തിന് ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വിഷം ഹാനികരമാവില്ലേ എന്നതാണു ഗൌരവമായൊരു ചോദ്യം. പരുത്തിപോലെയല്ലല്ലോ വഴുതന. നമുക്കു കഴിക്കാനുള്ളതല്ലേ?

വീട്ടമ്മാരുടെ മുന്നിലുള്ളതു വിഷമ പ്രശ്നംതന്നെ. കീടനാശിനിയുടെ വിഷം പുരണ്ടു വിപണിയിലെത്തുന്ന നാടന്‍ വഴുതന വേണോ അതോ, ഉള്ളില്‍നിന്നുതന്നെ വിഷസാധ്യതയുള്ള ബിടി വഴുതന വേണോ? ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുപറയാവുന്ന തരത്തില്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ രണ്ടു വര്‍ഷം നീണ്ട ശാസ്ത്രീയ പരിശോധനകള്‍ നടത്തിയതായി ജൈവ സാങ്കേതികവിദ്യ നിയന്ത്രണത്തിനുള്ള ഇന്ത്യയിലെ ഉന്നത സമിതിയായ ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി പറയുന്നു.

ബിടി വഴുതനയ്ക്ക് അനുകൂലമായി സമിതി വിധിയെഴുതിയതു കഴിഞ്ഞ ഒക്ടോബറിലാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ദൂഷ്യഫലങ്ങളൊന്നും കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത്തരം വിളകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. 25 രാജ്യങ്ങളിലായി 12.5 കോടി ഹെക്ടറില്‍ ബിടി വിളകള്‍ കൃഷി ചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ ബിടി പരുത്തിയുടെ കൃഷി തുടങ്ങിയിട്ട് ഏഴു വര്‍ഷത്തിലേറെയായി എന്നും ചൂണ്ടിക്കാട്ടുന്നു.

എതിര്‍പ്പിനു പിന്നിലുള്ളതു കീടനാശിനി ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ താല്‍പര്യങ്ങളാണെന്ന ദുസ്സൂചനയും ബിടി വഴുതനയുടെ പ്രചാരകര്‍ നല്‍കുന്നു. ഏതായാലും വഴുതനത്തര്‍ക്കം ഒരു തുടക്കം മാത്രം. തക്കാളി തുടങ്ങിയ മറ്റുവിളകളിലേക്കും ജൈവ സാങ്കേതികവിദ്യ കടന്നുചെല്ലുമ്പോള്‍ തുടര്‍ന്നും എരിവുള്ള വിവാദത്തിനു സാധ്യതയേറെ.

. എന്താണ് ബിടി വഴുതന?
ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിള.ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാ ക്ടീരിയയുടെ ജീന്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണു ബിടി വിളകള്‍.

. നിര്‍മാതാക്കള്‍
ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോ മഹീകോ ബയോടെക് ആണ് ബിടി വഴുതനയുടെ വിത്ത് വികസിപ്പിച്ചെടുത്തത്.

. എന്തു മെച്ചം?
വഴുതനയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ജീനാണ് ബിടി വഴുതനയിലുള്ളത്. ഉത്പാദനം കൂടും. കൃഷിച്ചെലവു കുറയും.

. സംശയങ്ങള്‍
വഴുതനയുടെ തനതായ ഗുണങ്ങള്‍ നഷ്ടപ്പെടുമോ? പുതിയ കീടങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാവുമോ? ബിടി വഴുതന കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുമോ?

. സര്‍ക്കാര്‍ നിലപാട്
''ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമാണ് ബിടി വഴുതനയ്ക്ക് അംഗീകാരം നല്‍കിയത്
- ശരദ് പവാര്‍, കൃഷി മന്ത്രി

''ജനകീയ അംഗീകാരത്തോടെയേ തീരുമാനം നടപ്പാക്കാനാവൂ
- ജയറാം രമേശ്, പരിസ്ഥിതി മന്ത്രി
കടപ്പാട് - മനോരമ
കര്‍ഷകന്റെ നിലപാട്
ഒരു പ്രശ്നവുമില്ലാത്ത വഴുതനയിലൂടെ നുഴഞ്ഞുകയറി നമ്മുടെ തനത് നാടന്‍ വിത്തിനങ്ങളെ ഇല്ലായ്മചെയ്തും കാലക്രമേണ മറ്റ് ഭക്ഷ്യ വിളകള്‍ കൈയ്യടക്കിയും സൂഷ്മ, അതിസൂഷ്മ മൂലകങ്ങളുടെ ഊറ്റല്‍ (മൈനിംഗ്) നടത്തിയും മണ്ണിനെയും സസ്യലതാദികളെയും പക്ഷിമൃഗാദികളെയും ഒപ്പം മനുഷ്യനെയും നിത്യരോഗികളാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. രാസവളങ്ങളുടെയും, കള കുമിള്‍ കീടനാശിനികളുടെയും പ്രചാരകരും കുറെ വിദഗ്ധര്‍ തന്നെ ആയിരുന്നു. ലോകമെമ്പാടും ജൈവ കൃഷിയുടെ വ്യാപനം മനുഷ്യന്റെ തിരിച്ചറിവിന്റെ പരിമിത ഫലമാണ്.

ജി.എം. വിളകളും കേരളവും
ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല

മുല്ലക്കര രത്‌നാകരന്‍
കൃഷി മന്ത്രി

കേ ന്ദ്ര കൃഷിസഹമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ എഴുതിയ ലേഖനം വായിച്ചു. ജനിതകമാറ്റം വരുത്തിയ വിളകളോടുള്ള സംസ്ഥാനത്തിന്റെ സമീപനംതന്നെ ചോദ്യംചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ഒരുവിശദീകരണം ആവശ്യമാണെന്ന്‌ തോന്നുന്നു. തന്റെ 'കുമ്പളങ്ങി വര്‍ണങ്ങള്‍' എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ''ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ എല്ലാം കേള്‍ക്കുന്നവരും കാണുന്നവരുമാണ്‌. തുറന്ന മനസ്സിന്റെ ഉടമസ്ഥരാണ്‌.'' ആ തുറന്ന മനസ്സോടെ ഈ പരാമര്‍ശങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളുമെന്നു കരുതുന്നു.

ബി.ടി. നയം അട്ടിമറിക്കുന്ന വലിയൊരു പാപം കേരളം കൈക്കൊള്ളുന്നു എന്ന വിമര്‍ശം ഏറെ തെറ്റിദ്ധാരണകള്‍ക്കിടനല്‌കുന്നതാണ്‌. അദ്ദേഹം ബി.ടി. കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബയോ ടെക്‌നോളജി എന്നാണെങ്കില്‍ കേരളം ഒരിക്കലും ബയോടെക്‌നോളജിയെ എതിര്‍ത്തിട്ടില്ല. മാത്രമല്ല, പൊതുമേഖലയില്‍ ഒരുസംസ്ഥാനത്ത്‌ ആദ്യമായി ബയോ ടെക്‌നോളജി സ്ഥാപനം നിലവില്‍വന്നത്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാറിന്റെ കാലത്തായിരുന്നു. വീഞ്ഞു പുളിപ്പിക്കലും റൊട്ടിമാവ്‌ പാകപ്പെടുത്തലും മണ്ണിര കമ്പോസ്റ്റ്‌ നിര്‍മാണവും ടിഷ്യുകള്‍ച്ചറും എല്ലാം ബയോടെക്‌നോളജി എന്ന വലിയ കുടക്കീഴില്‍ ഒതുങ്ങുന്ന പ്രവര്‍ത്തനങ്ങളാണ്‌. ഈ ബി.ടി.യോട്‌ കേരള സര്‍ക്കാര്‍ പൂര്‍ണയോജിപ്പിലാണ്‌.

അതുകൊണ്ടുതന്നെ ജൈവ സാങ്കേതികവിദ്യ -ബയോ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കേരളത്തിന്‌ നഷ്‌ടമാവുമെന്നവാദം നിരര്‍ഥകമാകുന്നു.

എന്നാല്‍ നമ്മുടെ വിളുകളില്‍ ടോക്‌സിന്‍ എന്ന വിഷവസ്‌തു സ്രവിക്കുന്ന ബാസിലസ്‌ തുരുഞ്ചെനിസിസ്‌ എന്ന ബാക്ടീരിയയാണ്‌ ബി.ടി. എന്ന പ്രയോഗംകൊണ്ട്‌ അര്‍ഥമാക്കുന്നതെങ്കില്‍ കേരളം അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. എന്നുമാത്രമല്ല, തെറ്റിദ്ധാരണാജനകമാംവിധം ഈ രണ്ട്‌ ബി.ടി.കളെയും മാറ്റിമറിച്ചുപയോഗിക്കുന്നത്‌ ശരിയല്ലെന്നും കരുതുന്നു.

ഞാനൊരു ശാസ്‌ത്രജ്ഞനല്ല, അതുകൊണ്ടുതന്നെ വിശദമായ ഒരുശാസ്‌ത്രീയ വിശകലനത്തിന്‌ മുതിരുന്നില്ല. എന്നാല്‍ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളവരുടെ ആശയങ്ങളാണ്‌ സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്‌. അവരില്‍ പ്രഗല്‌ഭരായ ഡോ. സ്വാമിനാഥനെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. 2009-ല്‍ പുറത്തിറങ്ങിയ ബയോ ടെക്‌നോളജി ടാസ്‌ക്‌ ഫോര്‍സ്‌ റിപ്പോര്‍ട്ടില്‍ ജൈവ വൈവിധ്യസമ്പന്നമായ പശ്ചിമഘട്ടംപോലുള്ള പ്രദേശങ്ങള്‍ ജി.എം.വിളകള്‍ കടന്നുകയറാതെ സംരക്ഷിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇവരെല്ലാം ഒരുതരം പോപ്പ്‌ ആക്ടിവിസ്റ്റുകളായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല.

ജി.എം.സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത വിളകള്‍ അന്യസംസ്ഥാനങ്ങളില്‍ വ്യാപകമാകുമ്പോള്‍ ബ്രീഡിങ്‌ യുഗത്തിലെ ഒരുതടവുകാരനായി കേരളം മാറുമെന്നത്‌ വെറും കാല്‌പനിക ചിന്തയാണ്‌. ആകെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ ഇവിടെ ഉന്നയിച്ചിട്ടുള്ളത്‌ ബി.ടി. വഴുതനയുടെ കാര്യം മാത്രമാണ്‌. അതുയര്‍ത്തിയ പ്രതിഷേധക്കൊടുങ്കാറ്റ്‌ നിരന്തരം ശക്തിപ്രാപിച്ചുവരികയുമാണ്‌. ഗാന്ധിജിയുടെ സമാധിദിനത്തില്‍ അതൊരു ദേശീയ സത്യാഗ്രഹംവരെ എത്തിയിരിക്കുന്നു. കേരളത്തെക്കൂടാതെ കര്‍ണാടകം, ആന്ധ്രപ്രദേശ്‌, ബിഹാര്‍, ഒറീസ്സ, പശ്ചിമബംഗാള്‍, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ഈ വിളയെ നിരോധിച്ചിട്ടുണ്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇവരും തടവുകാരായി മാറുമോയെന്നുകൂടി അറിയുവാന്‍ താത്‌പര്യമുണ്ട്‌.

ലേഖനത്തില്‍ നടത്തിയിട്ടുള്ള ബി.ടി. പരുത്തി പ്രകീര്‍ത്തനങ്ങളോടും വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബി.ടി. ജീനിന്‌ ഉത്‌പാദന വര്‍ധനയുമായി ബന്ധമില്ലെന്നും ബി.ടി. ജീനുകള്‍ സന്നിവേശിപ്പിക്കുവാന്‍ ഉപയോഗിച്ച സങ്കര വിത്തുകളുടെ മേന്മയാണ്‌ ഉത്‌പാദന വര്‍ധനയുണ്ടായിട്ടുണ്ടെങ്കില്‍ അതിനുകാരണമെന്ന ശാസ്‌ത്രജ്ഞരുടെ ചില അഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

കീടനാശിനി ഉപയോഗം കാര്യമായി കുറഞ്ഞില്ലെന്നും ഏറെ കീടങ്ങള്‍ ബി.ടി.യോട്‌ പ്രതിരോധശക്തി നേടിയെന്നും അപ്രധാനമായിരുന്ന പല കീടങ്ങളും പെരുകിയെന്നും പഠന റിപ്പോര്‍ട്ടുകളുണ്ടെന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ആന്ധ്രപ്രദേശ്‌ കാര്‍ഷിക സര്‍വകലാശാലയുടെ പാക്കേജ്‌പ്രകാരം ഈ വിത്തുപയോഗിച്ച്‌ വിളയ്‌ക്ക്‌ ഇരട്ടിരാസവളം ഉപയോഗിക്കുവാനാണ്‌ ശുപാര്‍ശയുള്ളതെന്നും അറിയുന്നു. ബി.ടി. പരുത്തിവിത്തിന്റെ വില സാധാരണവിത്തിനെ അപേക്ഷിച്ച്‌ ഇരട്ടിയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്‌. ഓരോ കൃഷിക്കും കമ്പനിയുടെ കൈയില്‍നിന്നും വിത്തുവാങ്ങണം. ശക്തമായ മാര്‍ക്കറ്റ്‌ തന്ത്രങ്ങളുടെ ഫലമായി നാടന്‍വിത്തിനങ്ങളെ ഇല്ലാതാക്കി കര്‍ഷകര്‍ ബി.ടി. വിത്തുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ബി.ടി. ജീനുകള്‍ അവശേഷിക്കുന്ന നാടന്‍ പരുത്തി വിത്തുകളില്‍ കലര്‍ന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഒരു വിദേശ വിത്തുകമ്പനിയുടെ അടിമകളായി നമ്മുടെ പരുത്തിക്കര്‍ഷകരെ മാറ്റിയെന്നല്ലാതെ എന്തുഗുണമാണ്‌ നേടിയതെന്ന്‌ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

പല ആയുര്‍വേദ മരുന്നുകളിലെയും ഒരുപ്രധാന ഘടകമാണ്‌ വഴുതനങ്ങ. ഇതിന്റെ ഇലയും വേരും കായുമെല്ലാം ഔഷധമായി ഉപയോഗിക്കപ്പെടുന്നു. മണ്ണും കാലാവസ്ഥയും മാറിയാല്‍ തന്നെ ഏറെ ഗുണവ്യത്യാസമുണ്ടാകുമെന്നു പറയുന്ന മരുന്നുകളില്‍ ജനിതകഘടനതന്നെ മാറ്റിയ സസ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അശാസ്‌ത്രീയതയെക്കുറിച്ച്‌ പല വൈദ്യന്മാരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്‌.



ഇനിയൊന്ന്‌, ഭക്ഷ്യസുരക്ഷയുടേതാണ്‌. 2003-ല്‍ പ്രസിഡന്റ്‌ ബുഷ്‌ പറഞ്ഞതും ഇതുതന്നെയാണ്‌. ആഫ്രിക്കന്‍ രാജ്യങ്ങളിലെ (അമേരിക്കയിലല്ല) പട്ടിണിക്ക്‌ പ്രതിവിധിയായി അദ്ദേഹം നിര്‍ദേശിച്ചതും ജനിതകമാറ്റം വരുത്തിയ വിത്തുകളായിരുന്നു. ഇത്രകാലം കഴിഞ്ഞിട്ടും 25-ഓളം രാജ്യങ്ങളില്‍ മാത്രമേ ജി.എം.വിളകള്‍ എത്തിയിട്ടുള്ളൂ. ഇതില്‍ത്തന്നെ നാല്‌ രാജ്യങ്ങളില്‍മാത്രമേ വ്യാപകമായി ജി.എം.വിളകള്‍ കൃഷിചെയ്യുന്നുള്ളൂ എന്നാണെന്റെ അറിവ്‌. അമേരിക്ക, അര്‍ജന്റീന, ബ്രസീല്‍, കാനഡ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന സോയ, ചോളം തുടങ്ങിയ പലതും കന്നുകാലിത്തീറ്റയ്‌ക്കും ഇന്ധന ഉത്‌പാദനത്തിനുമാണ്‌ ഉപയോഗിക്കുന്നതെന്നും അറിയുന്നു.

കേരളത്തിലെ വാണിജ്യവിളകളുടെ വിപണി യൂറോപ്യന്‍ രാജ്യങ്ങളും മറ്റുമാണ്‌. ഇവിടെയെല്ലാം തന്നെ ഇത്തരം വിളകളോടുള്ള എതിര്‍പ്പ്‌ വര്‍ധിച്ചുവരികയും ജി.എം.വിളകള്‍ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്‌. ഇത്‌ നമ്മുടെ നാണ്യവിളകളുടെയും മറ്റും കയറ്റുമതി സാധ്യതകളെ വിപരീതമായി ബാധിക്കും.

ആദ്യമേ സൂചിപ്പിച്ചതുപോലെ വിദഗ്‌ധമായ ഒരു ശാസ്‌ത്രീയ വിശകലനത്തിനു ഞാന്‍ മുതിരുന്നില്ല. എന്നാല്‍ ജി.എം. വിളകളെ സംബന്ധിക്കുന്ന ചില സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്‌പര്‍ശിക്കുവാനാണ്‌ ഞാനാഗ്രഹിക്കുന്നത്‌.

ഈ വിത്തുകള്‍ ചില വിദേശ കുത്തക കമ്പനികളുടൈ സൃഷ്‌ടിയാണെന്നത്‌ നിസ്സാരവത്‌കരിച്ചു കാണാനാവുകയില്ല. ലാഭം നിലനിര്‍ത്തുവാന്‍ അവര്‍ അന്തക വിത്തുകളുത്‌പാദിപ്പിച്ചതും മറക്കാറായിട്ടില്ല. വഴുതനങ്ങയില്‍ ആരംഭിച്ച്‌ പല വിളകളിലൂടെയും കടന്ന്‌ നമ്മുടെ കാര്‍ഷികവിളകളുടെ മേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ അടുത്തപടി എന്താകുമെന്ന്‌ ഭയാശങ്കകളോടെ ആലോചിക്കുന്നത്‌ ഒരുവലിയ തെറ്റല്ല എന്നുതന്നെയാണ്‌ അഭിപ്രായം.

നമ്മുടെ ആരോഗ്യം സുരക്ഷാഭീഷണമായ ഒരുഭാവിയെ നേരിടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു.

ഇവയ്‌ക്കെല്ലാം നമ്മുടെ ഭക്ഷണരീതികളുമായി ബന്ധമുണ്ടെന്ന അഭിപ്രായം ബലപ്പെടുന്നുമുണ്ട്‌. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനപോലുള്ള ഒരു സംവിധാനം ജി.എം. വിളകള്‍ സൃഷ്‌ടിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുകയും അവ അപകടരഹിതമാണെന്ന്‌ പ്രഖ്യാപിക്കുകയുംവേണം. ഉടനടിഫലം കണ്ടില്ലെങ്കിലും ഈ ഭക്ഷ്യവിളകള്‍ സൃഷ്‌ടിക്കുന്ന 'ക്രോണിക്‌ ഡോസി'നെ പഠനവിഷയമാക്കണമെന്ന്‌ ഡോ. സ്വാമിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഈ ഭക്ഷ്യവസ്‌തുതകളെപ്പറ്റിയുള്ള ഗവേഷണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നമ്മുടെ സ്വന്തം ലബോറട്ടറികളില്‍തന്നെ നടത്തണമെന്നതും പ്രാധാന്യമര്‍ഹിക്കുന്ന വസ്‌തുതയാണ്‌. വ്യത്യസ്‌ത ശാസ്‌ത്രസമൂഹങ്ങളുമായും സംസ്ഥാനങ്ങളുമായും ഈ വിളകള്‍ക്ക്‌ അനുമതിനല്‌കുുന്ന കാര്യവും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കണം.

എന്തായാലും ഒരുകീടത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള വിഷവസ്‌തു സൃഷ്‌ടിക്കുന്ന ബാക്ടീരിയയുടെ ജീനാണ്‌ വഴുതനയിലേക്ക്‌ കടത്തിവിടുന്നതെന്നും ഇത്‌ വഴുതനങ്ങയെ വിഷമയമാക്കാനും മനുഷ്യദഹനേന്ദ്രിയ വ്യവസ്ഥയിലേക്ക്‌ കടക്കാനും സാധ്യതയുണ്ടെന്നും മനസ്സിലാക്കുവാന്‍ വലിയ ശാസ്‌ത്രബോധം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ലോകമൊട്ടാകെതന്നെ വിവാദവിഷയമായിക്കഴിഞ്ഞ ഈ ജി.എം.വിളകളെ ഭാരതത്തിലേക്ക്‌ കടത്തിവിടുവാന്‍ ഇത്ര തിടുക്കമെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. പരമ്പരാഗതമായി നാം കൃഷിചെയ്‌തുവരുന്ന രണ്ടായിരം ഇനം വഴുതനങ്ങ ഇനങ്ങളെ അപേക്ഷിച്ച്‌ ഈ ബി.ടി. വഴുതനങ്ങയ്‌ക്കുള്ള മേന്മയെന്താണെന്നും മനസ്സിലായിട്ടില്ല.

എന്നാല്‍ അസന്ദിഗ്‌ധമായി പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്‌. കര്‍ഷകരോടാണ്‌ ഞങ്ങളുടെ ബാധ്യത. ഭക്ഷ്യവിഷയത്തിലെ പരമാധികാരം ബലികഴിക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. നമ്മുടെ കര്‍ഷക സമൂഹത്തെ വിദേശ വിത്തുകമ്പനികളുടെ ചൂഷണത്തിനിരയാക്കുന്നതും ഭക്ഷ്യപരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ ഒന്നിനോടും സന്ധിയില്ല.

നമ്മുടെ രാഷ്ട്രപിതാവ്‌ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന ആയുധമാക്കിയത്‌ പരുത്തിയെയാണ്‌. ലോകത്തെ മുഴുവന്‍ പരുത്തിക്കൃഷിയെയും കുത്തക വിത്തുകമ്പനികള്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. ഇത്‌ നമുക്കൊരു അനുഭവ പാഠമാവണം.

'ചതിയുടെ വിത്തുകള്‍' എന്ന പ്രശസ്‌ത ഗ്രന്ഥത്തിലെ ഒരുവരി എടുത്തെഴുതിക്കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.

''ജി.എം. വിത്തുകള്‍ എലികള്‍ തിന്നുന്നില്ല. പന്നിയും പശുവും അണ്ണാനും എല്ലാം ജി.എം. വിത്തുകളെ തിരസ്‌കരിക്കുന്നു. നമുക്കറിയാത്ത എന്താണ്‌ അവയ്‌ക്കറിയാവുന്നത്‌.''

ഇതൊരു സാങ്കേതികവിദ്യയോടുള്ള എതിര്‍പ്പല്ല, നമ്മുടെ കര്‍ഷകരുടെ കാര്യമാണ്‌. നമ്മുടെ ആഹാരത്തിന്റെ കാര്യമാണ്‌. അപായശങ്കകള്‍ നിറഞ്ഞതും സുനിശ്ചിതമായ സുരക്ഷ ഉറപ്പാക്കാത്തതുമായ ഈ വിദേശ കമ്പനിയുടെ വിത്തുകള്‍ക്കും വിളകള്‍ക്കും നാം പരീക്ഷണമൃഗങ്ങളാകണോ എന്നതാണ്‌ പ്രശ്‌നം.

കടപ്പാട് - മാതൃഭൂമി
ബഹുമാനപ്പെട്ട കൃഷിമന്ത്രി മുല്ലക്കര രത്നാകരന് അഭിനന്ദനങ്ങള്‍

നോക്കുകൂലി: തീരുമാനം പ്രാവര്‍ത്തികമാക്കണം


തൊഴിലാളികള്‍ അന്യായമായി നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത്‌ തിരികെ കൊടുപ്പിക്കുമെന്ന്‌ സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരിക്കയാണ്‌. കഴിഞ്ഞദിവസം തൃശ്ശൂരില്‍ നടന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌. നോക്കുകൂലി, ഭൂതപ്പണം, തൊഴില്‍ മറിച്ചുവില്‍ക്കല്‍ തുടങ്ങി തൊഴിലാളിവര്‍ഗത്തിനു ചീത്തപ്പേരുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ഒഴിവാക്കാനാണ്‌ തീരുമാനം. തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ ഇവയിലേതെങ്കിലും ഉണ്ടായാല്‍ നടപടിയെടുക്കുമെന്നുവരെ സമ്മേളനത്തിലെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്‌. തികച്ചും ഉചിതവും ധീരവുമായ പ്രഖ്യാപനമാണിത്‌. സംഘടനാബലത്തിന്റെ കൈയ്യൂക്കില്‍ കാലങ്ങളായി തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രീതിയാണ്‌ നോക്കുകൂലി. വന്‍തൊഴിലുടമകളെ മാത്രമല്ല ചെറിയ കച്ചവടക്കാരെയും വീടുമാറുന്ന സാധാരണക്കാരെയുംവരെ ബാധിച്ചുവന്ന പ്രശ്‌നമായതിനാല്‍ നോക്കുകൂലിയാണ്‌ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടുപോന്നിട്ടുള്ളത്‌. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്‍ക്കുകൂടി കൂലിനല്‍കണമെന്ന അലിഖിതനിയമമാണ്‌ നോക്കുകൂലി. വീടുമാറുമ്പോള്‍ വീട്ടുകാര്‍ തനിച്ച്‌ കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള്‍ തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട്‌ പിറകെയെത്തും.

കച്ചവടക്കാര്‍ക്ക്‌ സ്വന്തം വളപ്പില്‍ തന്റെ തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കാന്‍ അവകാശമുണ്ടെങ്കിലും അതും പലപ്പോഴും തര്‍ക്കത്തില്‍പ്പെട്ടുവരുന്നു. വളരെ സൂക്ഷ്‌മതയോടെ കൈകാര്യംചെയ്യേണ്ട യന്ത്രോപകരണങ്ങളും വസ്‌തുക്കളും അതില്‍ പരിചയം സിദ്ധിച്ചവര്‍ ഇറക്കിയാലും മറ്റൊരു കൂട്ടര്‍ നോക്കുകൂലി ആവശ്യപ്പെടുന്നു. ചരക്കിറക്കുന്നതിന്റെപേരില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടുപോന്ന ഭൂതപ്പണം കൊച്ചിത്തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെത്തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. ഭൂതപ്പണംമൂലമുണ്ടാകുന്ന അധികച്ചെലവ്‌ പേടിച്ച്‌ പലപ്പോഴും ചരക്കുകപ്പലുകള്‍ വഴിമാറിപ്പോയതാണ്‌ പ്രശ്‌നമായത്‌. ഇതെല്ലാം ആശാസ്യമല്ലാത്ത പ്രവണതകളാണെന്ന്‌ കോടതികള്‍ പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്‌. ജോലിചെയ്യാതെ കൂലിവാങ്ങുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കണമെന്ന്‌ നിര്‍ദേശിക്കുകയുംചെയ്‌തതാണ്‌. എങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന്‌ ഒരു തൊഴിലാളിസംഘടന പരോക്ഷമായി സമ്മതിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പിഴവുകള്‍ സ്വയം കണ്ടെത്തി തിരുത്തുന്നത്‌ നല്ല കാര്യമാണ്‌.മുന്‍പ്‌ പലതവണ സി.പി.എം.നേതാക്കള്‍തന്നെ നോക്കുകൂലി തെറ്റായരീതിയാണെന്ന നിലപാട്‌ കൈക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന്‌ ഈ സമ്പ്രദായം ഇല്ലാതാവുമെന്ന്‌ ഏവരും പ്രതീക്ഷിക്കുകയുംചെയ്‌തു. എന്നാല്‍ അത്‌ നടപ്പായില്ല.

സാമ്പത്തികനഷ്‌ടം മാത്രമല്ല സാധാരണക്കാരെ നോക്കുകൂലിക്കെതിരെ തിരിച്ചത്‌. ഒരുകൂട്ടമാളുകള്‍ ജോലിയെടുക്കാതെ പണംവാങ്ങുന്നുവെന്നതിലെ ധാര്‍മികരോഷവും അവരെ വിഷമിപ്പിച്ചു. തൊഴിലിന്റെയും വിയര്‍പ്പിന്റെയും വില അറിയാവുന്നവരും ചെയ്‌തജോലിക്ക്‌ കൂലി കണക്കുപറഞ്ഞു വാങ്ങുന്നവരുമായ തൊഴിലാളിസംഘടനകള്‍തന്നെയാണ്‌ ഇത്തരത്തില്‍ അധാര്‍മികമായ നിലപാട്‌ കൈക്കൊണ്ടത്‌ എന്നത്‌ വൈരുധ്യമായി. ഏതായാലും നോക്കുകൂലിയും ഭൂതപ്പണവും മാത്രമല്ല, തൊഴിലുടമയുമായി കരാറുണ്ടാക്കി നേടിയെടുക്കുന്ന ജോലി മറ്റൊരാള്‍ക്ക്‌ വന്‍തുകയ്‌ക്ക്‌ മറിച്ചുനല്‍കുന്നരീതിയും നിര്‍ത്തിവെക്കാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്‌. ഈ തീരുമാനം നടപ്പാക്കാന്‍ തൊഴിലാളികളും സംഘടനയും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്‌. പണ്ട്‌, കുറഞ്ഞകൂലിനല്‍കിവന്ന തൊഴിലുടമകളെ സംഘടിതശക്തിയുടെ ബലത്തില്‍ മുട്ടുകുത്തിച്ച്‌, ന്യായമായ കൂലി നേടിയെടുത്ത തൊഴിലാളിസംഘടനകള്‍ മനസ്സുവെച്ചാല്‍ ഈയൊരു തിരുത്തല്‍ നടപ്പാക്കാന്‍ തെല്ലും വിഷമമുണ്ടാവില്ല. അതിനുള്ള ഇച്ഛാശക്തി തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകണം. എല്ലാ തൊഴിലാളിസംഘടനകളും ഈ മാതൃക പിന്തുടരുകയുംവേണ്ടതാണ്‌. എവിടെയെങ്കിലും ഇത്തരം അന്യായമായ പിടിച്ചുവാങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തടയാന്‍ തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ടുവരികതന്നെവേണം. ഉയര്‍ന്ന രാഷ്ട്രീയപ്രബുദ്ധതയും സാക്ഷരതാനിലവാരവുമുള്ള മലയാളിസമൂഹത്തിനും ഇവിടത്തെ തൊഴിലാളിസംഘടനകള്‍ക്കും ഇത്തരം മോശമായ പ്രവണതകള്‍ തെല്ലും ചേരുന്നതല്ല.
കടപ്പാട് - മാതൃഭൂമി എഡിറ്റോറിയല്‍ 25-01-10

ഞായറാഴ്‌ച, ജനുവരി 24, 2010

കേന്ദ്രവിലക്ക് ആര്‍ക്കെതിരെ?

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തടയാനുള്ള നിയമത്തിന്‌ കേന്ദ്രവിലക്ക്‌

തിരുവനന്തപുരം: ബി.ടി. വഴുതനങ്ങ ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ വ്യാപനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കം കേന്ദ്രം വിലക്കി. ഇത്തരമൊരു നിയമനിര്‍മ്മാണത്തിന്‌ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശമില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ നടപടി. മുന്‍കൂര്‍ അനുമതി തേടിയാണ്‌ ഇതിനായി കേരള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ പരീക്ഷണകൃഷിക്ക്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അധ്യക്ഷനായ സമിതി ഏതാനും മാസം മുമ്പാണ്‌ അനുമതി നല്‍കിയത്‌. അതിനെത്തുടര്‍ന്നാണ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ വി.എസ്‌. അച്യുതാനന്ദന്റെ ചുമതലയിലുള്ള സംസ്ഥാന ശാസ്‌ത്രസാങ്കേതികവകുപ്പ്‌ പുതിയ നിയമനിര്‍മ്മാണത്തിന്‌ നീക്കം നടത്തിയത്‌.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ സര്‍ക്കാര്‍ തടയുന്നില്ലെന്നും എന്നാല്‍ അത്‌ ഉപയോഗിച്ചുള്ള കൃഷി തടയാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്നുമായിരുന്നു കേരളത്തിന്റെ വാദം. ഇത്തരം വിത്തിനങ്ങള്‍ ഏത്‌ ഭൂപ്രകൃതിയില്‍ കൃഷിചെയ്യുന്നതിനും ആ പ്രദേശത്തിന്റെ അനുമതി വേണമെന്ന്‌ അന്താരാഷ്‌ട്ര തലത്തില്‍ത്തന്നെ ധാരണ ഉണ്ടെന്നും ആ പ്രദേശത്തിന്റെ അനുമതി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അതത്‌ പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണെന്നുമായിരുന്നു കേരളത്തിന്റെ വ്യാഖ്യാനം. ഈ വാദമാണ്‌ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്‌.
കടപ്പാട് - മാതൃഭൂമി
രാസവളങ്ങളും കള,കുമിള്‍,കീടനാശിനികളും വരുത്തിവെച്ച വിനയാണ് നാം ഇന്നനുഭവിക്കുന്ന കാര്‍ഷികോത്പാദനക്കുറവിനും, കാലാവസ്ഥാവ്യതിയാനത്തിനും, പരിസ്ഥിതി മലിനീകരണത്തിനും കാരണമായിത്തീര്‍ന്നത്. കടുംകൃഷിയിലൂടെ ഹരിതഗൃഹ വാതക വര്‍ദ്ധനയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍ മണ്ണില്‍ നിന്ന് ഉത്പാദന വര്‍ദ്ധനവിനായി ചെയ്ത ഇത്തരം കുറുക്കുവഴികള്‍ മണ്ണില്‍നിന്ന് ന്യൂട്രിയന്റ്
(103 ഓളം വരുന്ന ലോഹ അലോഹ മൂലകങ്ങള്‍) മൈനിംഗിന് കാരണമായി എന്നതാണ് വാസ്തവം. റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പ് രോഗത്തിന്റെ പ്രതിവിഥി തേടിയ എനിക്ക് ഡോ. തോമസ് വര്‍ഗീസില്‍ നിന്ന് ലഭിച്ച സെക്കന്‍ഡറി ന്യൂട്രിയന്‍സിന്റെയും ട്രയിസ് എലിമെന്‍സിന്റെയും പങ്കിനെക്കുറിച്ചുള്ള പുസ്തകവും ബോറോണ്‍ അഭാവത്തിന് കാരണമായ അമ്ലസ്വഭാവമുള്ള മണല്‍കലര്‍ന്ന മണ്ണും ആണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ബോറാക്സും, ജൈവവളങ്ങളുമാണ് പട്ടമരപ്പിന് ഏക പരിഹാരം എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. ബോറോണ്‍ അഭാവം ഉല്പാദനക്കുറവിന് കാരണമാകുന്നുന്നു. ജൈവവളമുണ്ടെങ്കിലേ ബോറോണ്‍ പ്രവര്‍ത്തിക്കൂ. ഇത്തരം കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ട് അടുത്തതായി ഭാരതത്തില്‍ നാളിതുവരെ ദൌര്‍ലഭ്യം നേരിടാത്ത വഴുതനയുടെ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക് അനുമതി നല്‍കാമെന്ന് ജി.ഇ.എ.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിപ്പോള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കാത്ത് കഴിയുകയാണ്.

ബി.ടി വഴുതനയെക്കുറിച്ചുള്ള ലോകമെമ്പാടും നടന്നിട്ടുള്ള പഠനറിപ്പോര്‍ട്ടുകളും ബി.ടി പരുത്തി കൃഷിചെയ്തതിലൂടെ അനുഭവിച്ചറിഞ്ഞ ഫലങ്ങളും ബി.ടി വിളകളെല്ലാംതന്നെ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തെളിയിക്കപ്പെട്ടവയാണ്. സമ്പൂര്‍ണ ഉപബോക്തൃസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ ഇത് എപ്രകാരം ബാധിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ബി.ടി വിത്തുകളുടെ വ്യാപനം തടയുവാനുള്ള നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ കേന്ദ്രം വിലക്കുകവഴി ഒരു വന്‍ വിപത്താണ് ഭക്ഷ്യോത്പന്നങ്ങളില്‍ വന്നുചേരാന്‍ പോകുന്നത്. മണ്ണിന്റെയും, മനുഷ്യന്റെയും, സസ്യലതാദികളുടെയും, പക്ഷിമൃഗാദികളുടെയും ആരോഗ്യം അപകടാവസ്ഥയിലേക്ക് നീങ്ങുവാനും പരിസ്ഥിതി മലിനീകരണത്തിനും ബി.ടി വിത്തുകള്‍ക്ക് സാധിക്കും.

ഒരു വിഭാഗം ശാസ്ത്രജ്ഞരും, ഉദ്യോഗസ്ഥരും ബി.ടി വിളകളുടെ പിണിയാളുകളായി മാറുന്നതിലൂടെ വീണ്ടും ന്യൂട്രിയന്‍ഡ് മൈനിംഗും അതിലൂടെ എല്ലാ ജീവജാലങ്ങള്‍ക്ക് നിത്യരോഗങ്ങളും ഫലം. വിത്തിന്റെ കുത്തകാവകാശത്തിന് മൊണ്‍സാന്റോയും അവരുടെ ഫ്രാഞ്ചെയിസിയായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മാഹിക്കോയും നമ്മുടെ കാര്‍ഷിക മേഖലയെമാത്രമല്ല മെച്ചപ്പെട്ട തനത് നാടന്‍ വിത്തിനങ്ങളെയും ഇല്ലായ്മചെയ്യും.

ശനിയാഴ്‌ച, ജനുവരി 23, 2010

ബി.ടി വഴുതനയെ തടയുവാന്‍ നമുക്കും ഉപവസിക്കാം

ജനുവരി മുപ്പതിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേരള കാര്‍ഷിക പരിസ്ഥിതി കൂട്ടായ്മ ഉപവസിക്കുന്നു.



വരൂ നിങ്ങള്‍ക്കും പങ്കെടുക്കാം. കൂടാതെ ഇവിടെ അഭിപ്രായവും രേഖപ്പെടുത്തുക.



വ്യാഴാഴ്‌ച, ജനുവരി 21, 2010

പ്രൊഫസര്‍ക്ക് ഒരു കര്‍ഷകന്റെ മറുപടി

ജി.എം. വിളകളും കേരളവും


പ്രൊഫ. കെ.വി. തോമസ്
കേന്ദ്ര കൃഷി സഹമന്ത്രി

ജനിതകവിളകള്‍ ഒരുതരം 'ഫ്രാങ്കന്‍സ്റ്റെയിന്‍' ഭീകരന്മാരാണെന്നും മനുഷ്യരാശിയുടെയും ജൈവവൈവിധ്യത്തിന്റെയും അന്തകരാണെന്നും മറ്റുമുള്ള പ്രചാരണത്തിന് അന്ധമായ മൗലികവാദത്തിന്റെ സ്വഭാവമാണുള്ളത്. ജി.എം. വിളകള്‍ ഗുണകരമോ ദോഷകരമോ ആകുന്നത് വിളയും ഫലവും പരിസ്ഥിതിയിലുണ്ടാകുന്ന ഫലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്. 26 രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിക്കുന്ന ഒരു സാങ്കേതികവിദ്യ വേണ്ടന്നു വെക്കുന്നത് നിയന്ത്രിത പരീക്ഷണങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തിലാവണം.

പ്രൊഫസറെ മനുഷ്യരാശിയുടെ അന്തകരാണ് ജി.എം വിളകള്‍ എന്നതിന് ഒരേ ഒരു വെളിപ്പെടുത്തല്‍ മാത്രം മതിയല്ലോ. കീടബാധ ഉണ്ടാകാത്ത വിള എന്നതിനര്‍ത്ഥം ശത്രുകീടങ്ങള്‍ പോലെ മിത്രകീടങ്ങളുടെ മാത്രമല്ല മനുഷ്യന്റെയും അന്ത്യം തന്നെയെന്നതല്ലെ ഏറ്റവും വലിയ ദോഷം?

ശാസ്ത്രവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു തരം 'പോപ്പ്' ആക്ടിവിസം നയരൂപവത്കരണത്തില്‍ നടത്തുന്ന സ്വാധീനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളസര്‍ക്കാറിന്റെ ജനിതകമാറ്റ ജി.എം. വിളകളോടുള്ള നയസമീപനം. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് സംഘടിപ്പിച്ച 'ജനിതകമാറ്റ വിളകളും ജൈവവൈവിധ്യ സംരക്ഷണവും' എന്ന സെമിനാറിന്റെ ശുപാര്‍ശകള്‍ അപ്പാടെ സ്വീകരിച്ച സര്‍ക്കാര്‍ മുഖ്യമന്ത്രിതലത്തില്‍ ത്തന്നെ കേന്ദ്രസര്‍ക്കാറിനു കത്തെഴുതി. ജനിതകമാറ്റവിളകളുടെ 'ദൂര വ്യാപകമായ ദൂഷ്യഫലങ്ങള്‍' മുന്‍നിര്‍ത്തി ഈ വിളകള്‍ കൃഷി ചെയ്യുന്നത് ദേശീയ തലത്തില്‍ അന്‍പതു വര്‍ഷത്തേക്ക് നിരോധിക്കണം എന്നാണ് ആവശ്യം.
ഈ ആവശ്യം ഉരുത്തിരിഞ്ഞ സെമിനാറിലോ അതു വിളിച്ചുകൂട്ടിയ ജൈവവൈവിധ്യ ബോര്‍ഡിലോ ഒരൊറ്റബയോടെക്‌നോളജി ശാസ്ത്രജ്ഞനും ഉണ്ടായിരുന്നില്ല. ജനിതക മാറ്റമുള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളില്‍ വര്‍ഷങ്ങളായി കേന്ദ്ര ഗ്രാന്റുകളുപയോഗിച്ച് ഗവേഷണം നടത്തുന്ന രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ പങ്കെടുത്തതായി അറിവില്ല.
ദേശീയതലത്തില്‍ വിദഗ്ധരായ ശാസ്ത്രജ്ഞരും, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെയും രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിലെയും ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സെമിനാറായിരുന്നു അതെന്ന് ആ സെമിനാറില്‍ പങ്കെടുത്ത ഞാന്‍ സാക്ഷിയാണ്. പ്രസ്തുത സെമിനാറില്‍ പങ്കെടുക്കാത്ത താങ്കളെ ഇതേപ്പറ്റി ബോധപൂര്‍വ്വം മറ്റോരോ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്.
കേരളത്തിലെ ജൈവ വൈവിധ്യം നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനു ബയോടെക് സാങ്കേതികവിദ്യ കാര്യമായി ഉപയോഗിക്കാം എന്നതാണ് ബി.ടി. നയത്തിന്റെ കാതല്‍. ആയുര്‍വേദത്തിന്റെയും മത്സ്യ-സുഗന്ധ വ്യഞ്ജന കയറ്റുമതികളുടെയും പശ്ചാത്തലത്തില്‍ ഈ സാധ്യതകള്‍ വിലയിരുത്തിയിരിക്കുന്നു. സ്വകാര്യമേഖലയില്‍ ബയോടെക് ഗവേഷണ-വിപണന സ്ഥാപനങ്ങള്‍ കുറവായത് കേരളത്തിന്റെ ശക്തിക്കുറവായി കാണുന്ന നയം ലക്ഷ്യമായി കാണുന്നത് ബി.ടി. രംഗത്തെ വ്യവസായങ്ങള്‍ക്കു പ്രോത്സാഹജനകമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലാണ്.
ബയോടെക്നോളജി എന്നത് മണ്ണിലെ ജൈവ വൈവിധ്യം നിലനിറുത്തുന്നതിന് ഉതകുന്നതാവണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാസവളങ്ങളുടെയും, കള കുമിള്‍ കീട നാശിനികളുടെയും പ്രയോഗത്തിലൂടെ മലിനപ്പെട്ട മണ്ണിനെ സംരക്ഷിക്കുവാനാണ് ജൈവകൃഷിയില്‍ തല്പരരായ കര്‍ഷകര്‍ മുന്നോട്ടു വന്നത്. നാളിതുവരെ ലോകത്തൊരിടത്തും ലേബലിംങ് നടപ്പിലാക്കിയ ജി.എം വിളകളുടെ കമ്പോളം ഇല്ല എന്നതല്ലെ വാസ്തവം. ആവശ്യക്കാരന് കണ്ടെത്തുവാന്‍ ജി.എം ഭക്ഷ്യ വിളകളുടെ മാത്രം ഒരു വിപണനകേന്ദ്രം താങ്കള്‍ക്ക് കാട്ടിത്തരാമോ?

സുഗന്ധ വ്യഞ്ജനങ്ങള്‍, പ്ലാന്‍േറഷന്‍ ഉത്പന്നങ്ങള്‍, മത്സ്യം എന്നിവയില്‍ ഗുണമേന്മയും മൂല്യവും വര്‍ധിപ്പിക്കുക, റബര്‍, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനക്ഷമത കൂട്ടുകവഴി അവയെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരക്ഷമമാക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്ഥാനത്തെ വന, മൃഗ, മത്സ്യസമ്പത്ത് വികസിപ്പിക്കുക, ആയുര്‍വേദത്തെ ആധുനികീകരിച്ച് സുസ്ഥിരമായ ചികിത്സാരീതികള്‍ നല്‍കുന്ന പാരമ്പര്യ അറിവുകളും സമ്പ്രദായങ്ങളും പ്രചരിപ്പിക്കുക ഇങ്ങനെ വിവിധ ലക്ഷ്യങ്ങളിട്ട ബി.ടി. നയമാണ് അട്ടിമറിക്കിരയായത്.
ഇതുവഴി ജൈവ സാങ്കേതിക നയം ഫലത്തില്‍ നിര്‍ജീവമായതോടൊപ്പം ആര്‍.ജി.സി.ബി.യും കാര്‍ഷിക സര്‍വകലാശാലയും വികസിപ്പിച്ചെടുത്തതും ഗവേഷണം തുടരുന്നതുമായ നിരവധി പദ്ധതികളുടെ ഗുണഫലം കേരളത്തിനു മാത്രം ലഭ്യമല്ലാതെയാകും. എന്നുതന്നെയല്ല ഉത്പാദന മേന്മയുള്ളതും പാര്‍ശ്വഫലങ്ങള്‍ പാരമ്പര്യ-ഹരിത വിപ്ലവ രീതികളില്‍നിന്നും കുറഞ്ഞതുമായ പഴ-പച്ചക്കറി വര്‍ഗങ്ങള്‍ ജി.എം. സാങ്കേതിക വിദ്യയിലൂടെ ഇതര സംസ്ഥാനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ കേരളത്തിന്റെ നില കൂടതല്‍ പരുങ്ങലിലാകും. ഉത്പാദന ക്ഷമതാ മികവില്ലാതെ, ജി.എം. വിളകള്‍ക്കു നടുവില്‍ ബ്രീഡിങ് യുഗത്തിലെ ഒരു തടവുകാരനായി കേരളം മാറും.
സുഗന്ധ വ്യഞ്ജനങ്ങള്‍, പ്ലാന്റേഷന്‍ ഉത്പന്നങ്ങള്‍, മത്സ്യം എന്നിവയില്‍ ഗുണമേന്മയും മൂല്യവും വര്‍ധിപ്പിക്കുക, റബര്‍, തേങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനക്ഷമത കൂട്ടുകവഴി അവയെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മത്സരക്ഷമമാക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്ഥാനത്തെ വന, മൃഗ, മത്സ്യസമ്പത്ത് വികസിപ്പിക്കുക, ആയുര്‍വേദത്തെ ആധുനികീകരിച്ച് സുസ്ഥിരമായ ചികിത്സാരീതികള്‍ നല്‍കുന്ന പാരമ്പര്യ അറിവുകളും സമ്പ്രദായങ്ങളും പ്രചരിപ്പിക്കുക എന്നിവ ജൈവകൃഷിയിലൂടെ മാത്രമേ സാധ്യമാകൂ. ജൈവ റബ്ബര്‍ കൃഷിയുടെ മേന്മ നേരിട്ട് മനസിലാക്കിയ കര്‍ഷകനാണ് ഞാന്‍. ദയവുചെയ്ത് ജി.എം വിത്തുകളടെ കുത്തകയുടെ മുന്നില്‍ കര്‍ഷകരെ തടവുകാരനാക്കരുത്.
ജൈവ വൈവിധ്യ ബോര്‍ഡിന്റെ വാദഗതികള്‍ ആദ്യം പരിശോധിക്കാം.
1. ജി.എം. വിളകള്‍ നിലവിലുള്ള വിത്തു (ജനിതക) വൈവിധ്യത്തെ കുറയ്ക്കുക വഴി ജൈവ വൈവിധ്യം കുറയുന്നു.
2. ഇന്ത്യയുടെ തനതു ഭക്ഷ്യവൈവിധ്യം അപകടത്തിലാകും.
3. ഇക്കോസിസ്റ്റത്തിന്റെ ഉദ്ഗ്രഥനം തകര്‍ക്കും
4. മനുഷ്യരുടെയും ഇതര ജന്തുക്കളുടെയും ആരോഗ്യത്തിനു ഹാനികരമാവും.
5. വിത്തുത്പാദനം വന്‍കിട കമ്പനികളുടെ കീഴിലാവുക വഴി ചൂഷണത്തിനു വഴി തെളിയും. പൊതു ഗവേഷണം കുറയും. കര്‍ഷക അവകാശങ്ങള്‍ കവരും.
6. അങ്ങനെ കാര്‍ഷിക വൃത്തി പാരിസ്ഥിതികമായും സാമ്പത്തികമായും നിലനില്പില്ലാത്തതാകും.
ഇതല്ലെ ശരി?

കേരളം അറിയേണ്ടത്


1996-ല്‍ ആദ്യ ജനിതക മാറ്റവിളയായ പരുത്തി യു.എസ്സില്‍ വ്യാപകമായി. ഇന്ന് ലോകത്തെങ്ങും ജി.എം. വിളകളുടെ വ്യാപനം 1996-ലെ 0.8 ദശലക്ഷം ഹെക്ടറില്‍നിന്ന് 125 ദശലക്ഷം ഹെക്ടറിലെത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ബി.ടി. വിളകളുടെ വ്യാപനമാരംഭിക്കുന്നത് സ്വകാര്യ കമ്പനിയായ മാഹികോ വിത്തുകള്‍ ഇന്ത്യയില്‍ വിപണനം ചെയ്യാന്‍ അനുമതി നേടുന്നതോടെയാണ്. 1997 മുതല്‍ 2001 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിത്തുകളുടെ ഉത്പാദന പാരിസ്ഥിതിക വശങ്ങള്‍ പഠിച്ചു. ജനിതക എന്‍ജിനീയറിങ് അനുമതി സമിതി (ജി.ഇ.എ.സി.) 2002 ഏപ്രിലില്‍ മൂന്നു പരുത്തിത്തരങ്ങള്‍ക്ക് അംഗീകാരം നല്കി. പിന്നീട് ചൈനീസ് സയന്‍സ് അക്കാദമി, ഐ.ഐ.ടി. ഗൊരക്പുര്‍, കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ എന്നിവര്‍ വികസിപ്പിച്ച ഇനങ്ങള്‍ക്കും അനുമതി നല്കി.
ഇന്ന് മൊത്തം 619 വ്യത്യസ്ത ബി.ടി. പരുത്തി ഇനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതിയുണ്ട്.
എന്താണ് പരുത്തിയില്‍ ജി.എം. വിളകള്‍ വരുത്തിയ മാറ്റം? പരുത്തി കൃഷി 29,307 ഹെക്ടറില്‍നിന്ന് (2002) 68,00,000 ഹെക്ടറിലേക്കു വളര്‍ന്നു. ഇന്ന് ഇന്ത്യയിലെ പരുത്തി കൃഷിയുടെ 82 ശതമാനവും ജി.എം. വിത്തുകളുപയോഗിച്ചുള്ളതാണ്. അഞ്ചുദശലക്ഷം കര്‍ഷകര്‍ പരുത്തി കൃഷിചെയ്യുന്നത് ജി.എം.വിത്തുകള്‍ ഉപയോഗിച്ചാണ്.
ജനിതകമാറ്റം വരുത്തിയ പരുത്തികൃഷി ചെയ്ത കൃഷിയിടങ്ങളില്‍ പണിയെടുത്തവര്‍ക്ക് അലര്‍ജി, മണ്ണിലെ മണ്ണിരകളുടെ വംശനാശം, ന്യൂട്രിയന്റ് മൈനിംഗ്, മിത്രകീടങ്ങളുടെ വംശനാശം, മേഞ്ഞു നടന്ന ആടുമാടുകളുടെ ചത്തുവീഴല്‍ ഇവയൊന്നും താങ്കള്‍ അറിഞ്ഞില്ലെ?
ഇതിനാല്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ കീടനാശിനികള്‍ കുറച്ചുപയോഗിക്കാന്‍ കഴിയുന്നു. 0.05 ദശലക്ഷം ബെയില്‍ പരുത്തി കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് 5.5 ദശലക്ഷം ബെയില്‍ കയറ്റി അയച്ചു. 323 കോടി ഡോളര്‍ പ്രതിവര്‍ഷം വിദേശ നാണ്യം നേടുന്നു. ചൈനയ്ക്കു തൊട്ടുപിന്നാലെ പരുത്തി ഉത്പാദന രംഗത്ത് രണ്ടാംസ്ഥാനം നാം കരസ്ഥമാക്കിയിരിക്കുന്നു.
കീടനാശിനികള്‍ക്ക് പകരം ഇവയുടെതന്നെ സ്വഭാവ വിശേഷങ്ങളുള്ള കളകളെ നശിപ്പിക്കുവാന്‍ റൌണ്ടപ്പ് പോലുള്ള മാരക വിഷങ്ങള്‍ പ്രയോഗിക്കുന്നില്ലെ?
2009 സപ്തംബറില്‍ ജി.ഇ.എ.സി. അനുമതി ലഭിച്ച ബി.ടി. വഴുതിന 2006-2009 ല്‍ നടത്തിയ പഠനങ്ങളില്‍ സുരക്ഷിതവും കീടങ്ങളോട് മികച്ച പ്രതിരോധം പുലര്‍ത്തുന്നതും ഉത്പാദന മികവു പുലര്‍ത്തുന്നതുമാണ് എന്ന് കാണുന്നു.
ഇത്തരം ബിടി വഴുതന എത്രപേര്‍ ഭക്ഷിച്ചു , അത് ആരെല്ലാം, ദിനംപ്രതി എത്രഗാം വീതം ഭക്ഷിച്ചു തുടങ്ങിയ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? മൂന്നു കൊല്ലത്തെ പഠനം മതിയാകുമോ ഇവയുടെ അംഗീകാരത്തിന്?
ജി.എം. വിളകളുടെ ഉപയോഗം രാജ്യത്തിന്റെ ദീര്‍ഘകാല ഭക്ഷ്യസുരക്ഷയുടെ പശ്ചാത്തലത്തില്‍ വേണം ചര്‍ച്ച ചെയ്യാന്‍. 2050-ല്‍ ഇന്ത്യയില്‍ 105 കോടി ജനങ്ങളുണ്ടാകും. അരിയിലും ഗോതമ്പിലും മാത്രമല്ല പയര്‍വര്‍ഗങ്ങളിലും ഭക്ഷ്യ എണ്ണകളിലും പച്ചക്കറികളിലും ഫലങ്ങളിലും വന്‍ ഉത്പാദന വര്‍ധന ആവശ്യമായിവരും. പരിമിതികളും കോട്ടങ്ങളും പലതുമുണ്ടെങ്കിലും ഇന്ന് രാജ്യം ഭക്ഷ്യക്ഷാമത്തിന്റെയും ആഭ്യന്തര കലാപത്തിന്റെയും ഭീഷണിയില്‍നിന്നു വലിയൊരു പരിധിവരെ രക്ഷനേടിയതില്‍ ഹരിതവിപ്ലവത്തിനു പങ്കുണ്ട്. ഹരിത വിപ്ലവത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുകയും കുറഞ്ഞ വിഭവങ്ങളില്‍നിന്നു കൂടുതല്‍ കാര്യക്ഷമതയോടെ കൂടുതല്‍ ഉത്പാദനം നടത്തുകയും ചെയ്യുന്ന സങ്കേതങ്ങള്‍ വികസിപ്പിക്കാതെ ഈ വെല്ലുവിളി ഏറ്റെടുക്കാനാവില്ല. കൂടുതല്‍ വനഭൂമി വിളഭൂമി യാക്കാതെയും കീടനാശിനികളുടെയും സിന്തെറ്റിക് വളങ്ങളുടെയും ഉപയോഗം കുറച്ചും കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുളവാക്കുന്ന നൂതന സങ്കേതങ്ങള്‍ (ജി.എം.ഉള്‍പ്പെടെ) തീര്‍ത്തുംത്യജിക്കുന്നത് അപകടമാണ്.
ഹരിതവിപ്ലവത്തിന് പരിമിതികളും കോട്ടങ്ങളും ഉണ്ടെന്ന് അന്‍പത് വര്‍ഷങ്ങള്‍ക്ക്ശേഷം താങ്കള്‍ പറയുന്നു. ജീ.എം വിളകളടെ ദോഷവശങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയമാണ്. പല പഠനങ്ങളും സൈറ്റുകളില്‍ സുലഭവും ആണ്. അവയൊന്നും താങ്കള്‍ കാണുന്നില്ലെ? കര്‍ഷകര്‍ക്ക് അഭിവൃദ്ധി ന്യായവിലയിലൂടെയാണ് ഉറപ്പാക്കേണ്ടത് അല്ലാതെ അവന്റെ കൃഷിയിടത്തെ കുട്ടിച്ചോറാക്കിയല്ല.
ജനിതക മാറ്റ സാങ്കേതിക വിദ്യയുള്‍പ്പെടെ എല്ലാകാര്‍ഷിക സാങ്കേതിക വിദ്യകളും ഗുണദോഷ സമ്മിശ്രമാണ്. ഏതു വിത്തും കീടനാശിനിയും പ്രയോഗശേഷം ഫലങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലും പഠനത്തിലും ഇരിക്കണം എന്നപോലെ ജി.എം.വിളകളും വിത്തുകളും ജൈവ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തേണ്ടതുണ്ട്. മൊത്ത ഗുണ-ദോഷ ബാക്കി പത്രം വിളയുടെ ഉത്പാദനക്ഷമതയും പരിസ്ഥിതി ജൈവ സുരക്ഷയും പരിഗണിച്ച് ഗുണകരമാണെങ്കില്‍ മാത്രമേ വ്യാപകമായ കൃഷിക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയില്‍ ജൈവ സാങ്കേതിക വിദ്യാവകുപ്പാണ് (ഡി.ബി.ടി.) ഇതിനുള്ള നോഡല്‍ ഏജന്‍സി.
പഞ്ചഭൂതങ്ങളെയും മലിനപ്പെടുത്തുവാന്‍ കഴിയുന്ന ജി.എം വിളകളേക്കാള്‍ മണ്ണിലെ മൈക്രോന്യൂട്രിയന്‍സിന്റെ സന്തുലിതാവസ്ഥ പരിപാലിച്ചാല്‍ത്തന്നെ ജൈവകൃഷിയിലൂടെ വരുംതലമുറയെ നമുക്ക് സംരക്ഷിക്കാം. ക്ഷീരോത്പാദനവും അതിലൂടെ വര്‍ദ്ധിപ്പിക്കാം.
പുതിയ ജൈവവിളകളില്‍ പാലിക്കേണ്ട ജൈവ സുരക്ഷാമാനദണ്ഡങ്ങള്‍ 1990-ല്‍ ഡി.ബി.ടി. പ്രസിദ്ധപ്പെടുത്തുകയും ഇവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

പഠനങ്ങള്‍ പറയുന്നത്


ജി.എം.വിളകളുടെ വിളഫലങ്ങള്‍ പ്രധാനപ്പെട്ട ഗവേഷണ ജേര്‍ണലുകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. 2007-ല്‍ ചോളം, സോയാബീന്‍, പരുത്തി, കനോള എന്നീ വിളകളുടെ ഉത്പാദനം 32 ദശലക്ഷം മെട്രിക് ടണ്ണാണ് വര്‍ധിച്ചത്. ജി.എം.സാങ്കേതിക വിദ്യ കൂടാതെ ഇതിന് കുറഞ്ഞത് 10 ദശലക്ഷം ഹെക്ടര്‍ അധികം സ്ഥലം വേണ്ടിവന്നേനെ. ഇത്രയും കൂടുതല്‍ ഭൂമി കൃഷിയിടമാക്കിയാലുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്താല്‍ ജി.എം. വിളകളുടെ പ്രധാനഗുണം വ്യക്തമാകും. ജി.എം. വിളകള്‍ പ്രചാരത്തിലായതിനാല്‍ 43 ദശലക്ഷം ഹെക്ടര്‍ ഇക്കാലത്ത് വനഭൂമിയായി സംരക്ഷിച്ചുവരുന്നുണ്ട്.
തെറ്റായ ഈ ഉത്പാദന വര്‍ദ്ധനയെയാണ് ന്യൂട്രിയന്റ് മൈനിംഗ് എന്ന് പറയുന്നത്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട മേല്‍മണ്ണ് സംരക്ഷണം അനിവാര്യമാണ്.
കര്‍ഷകര്‍ ബി.ടി.പരുത്തി വ്യാപകമായി സ്വാഗതം ചെയ്തുകഴിഞ്ഞു. കീടനാശിനിയുടെ ഉപയോഗം കുറയ്ക്കുക വഴി പ്രതിഹെക്ടര്‍ 225 ഡോളര്‍ വരെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടായതായാണ് കണക്ക് (2002-2005 വരെ). ദേശീയ പഠനങ്ങളില്‍ 31 ശതമാനം ഉത്പാദന വര്‍ധനയുണ്ടായതായും കീടനാശിനി ഉപയോഗം 39 ശതമാനം കുറഞ്ഞതായും പ്രതികര്‍ഷകലാഭം 88 ശതമാനം വര്‍ധിച്ചതായും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നു.
വിദര്‍ഭയിലെയും മറ്റും കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ താങ്കള്‍ അറിഞ്ഞില്ലെ?
ലെമാക്‌സ് പി.ജി. (2008-ല്‍) നടത്തിയ പഠനങ്ങളില്‍ (Genetically engineered plants and foods: A scientists Analysis of Issues, Annual Review of Plant Biology 59:771-812)ജി.എം.വിളകള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് അചിന്തനീയമായ ദുരന്ത പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന വാദഗതിക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് ഉദാഹരണസഹിതം സ്ഥാപിക്കുന്നു. 2002ല്‍ 'മൊണാര്‍ക്ക്' ചിത്രശലഭത്തിന്റെ ലാര്‍വകള്‍ ജി.എം. വിളകള്‍ ഭക്ഷിച്ചു ചത്തൊടുങ്ങുന്നു എന്ന ഗവേഷണഫലം നേച്വര്‍ പ്രസിദ്ധീകരിച്ചതും തുടര്‍ന്നു നടത്തിയ പരീക്ഷണങ്ങളില്‍ അബദ്ധമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ജി.എം. വിളകള്‍ കഴിച്ച് ആടുകള്‍ ചത്തതായി ആന്ധ്രയില്‍ നിന്നു വന്ന റിപ്പോര്‍ട്ടുകളും വ്യാജമാണെന്നു തെളിഞ്ഞു.
ആന്ധ്രയില്‍ ജി.എം വിളകള്‍ ബക്ഷിച്ച് ആട്മാടുകള്‍ ചത്തതായുള്ള പഠനറിപ്പോര്‍ട്ടുകള്‍ താങ്കള്‍ കണ്ടതേ ഇല്ല അല്ലെ?
ജി.എം. വിത്തുകളിലെ സന്നിവേശ ജീനുകള്‍ സ്​പീഷിസ് തന്നെ മറികടന്നു മറ്റു വിളകളെ ജനിതക മലിനീകരിക്കും എന്ന വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ല. ഒരേ സ്​പീഷീസില്‍ ജീനുകള്‍ സംക്രമിക്കാമെങ്കിലും അല്പമെങ്കിലും വ്യത്യാസപ്പെട്ട ണഹാല ട്യവരഹവീ ല്‍ ജി.എം. ജീനുകള്‍ എത്തിപ്പെടും എന്ന വാദത്തിന് ലബോറട്ടറി പരീക്ഷണങ്ങളില്‍പ്പോലും അനുകൂല ഫലങ്ങള്‍ കണ്ടിട്ടില്ല. എന്നു മാത്രമല്ല, ജനിതക വിളയില്‍ സന്നിവേശിപ്പിച്ച 'ട്രാന്‍സ് ജീന്‍' മനുഷ്യ ഉപയോഗത്തിന് അനുയോജ്യ മാക്കിയതിനാല്‍ അത് പരിസ്ഥിതിയില്‍ തുടരുന്നതില്‍ അപകടമില്ല. ജീനുകള്‍ സ്​പീഷിസ് വിട്ടു സംക്രമിപ്പിക്കാന്‍ ലബോറട്ടറിയില്‍തന്നെ പ്രത്യേക സംവിധാനം ആവശ്യമാണ്.
ഒരു ജീന്‍ സന്നിവേശിപ്പിച്ചാല്‍ അത് മനുഷ്യനുണ്ടാകുന്ന രോഗങ്ങള്‍ക്ക് പരിഹാരമാകില്ല. മണ്ണിലെ സന്തുലിതമായ മൂലകങ്ങള്‍ മണ്ണിന്റെ ആരോഗ്യം മാത്രമല്ല മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെയും ആരോഗ്യം സംരക്ഷിക്കും എന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
ജനിതക വിളകള്‍ ഒരുതരം 'ഫ്രാങ്കന്‍സ്റ്റെയിന്‍' ഭീകരന്മാരാണെന്നും അവ മനുഷ്യരാശിയുടെയും ജൈവവൈവിധ്യത്തിന്റെയും അന്തകരാണെന്നും മറ്റുമുള്ള പ്രചാരണത്തിന് അന്ധമായ മൗലികവാദത്തിന്റെ സ്വഭാവമാണുള്ളത്. അതുപോലെ പ്രത്യേക വിളകളില്‍ കൃത്യമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ജീന്‍സംക്രമണം ഭക്ഷ്യ സുരക്ഷയെയും കര്‍ഷകരുടെ അവകാശത്തെയും മൊത്തമായി കവരും എന്ന വാദത്തിനും അടിസ്ഥാനമില്ല. ജി.എം. വിത്തുകള്‍ ചില കമ്പനികള്‍ വില്ക്കുന്നതുപോലെ ബ്രീഡിങ്-ജി.എം. വിത്തുകള്‍ പൊതു സംവിധാനത്തിലും ലഭ്യമാക്കാന്‍ നടപടികളെടുക്കുകയാണ് വേണ്ടത്.
കമ്പനികള്‍ ഇതില്‍നിന്നു ലാഭമുണ്ടാക്കുന്നത് ഒരു പ്രത്യയശാസ്ത്ര പ്രശ്‌നമാണെങ്കില്‍ പൊതുമേഖലയിലുള്ള ഏജന്‍സികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താവുന്നതാണ്. ഏതാനും ജി.എം.വിത്തിനങ്ങള്‍ അനുവദിച്ചാല്‍ പൊതുമേഖലയിലെ എല്ലാ വിത്തുഗവേഷണവും പ്രചാരണവും അവസാനിക്കും എന്നര്‍ഥമില്ല. ഇതിന് പൊതുസ്ഥാപനങ്ങളുടെ ഗവേഷണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത്. മാത്രവുമല്ല പുതിയ സാങ്കേതികവിദ്യകള്‍ തീര്‍ത്തും അവഗണിച്ചു നിന്നാല്‍ ഇതര സ്ഥലങ്ങളില്‍ ലഭ്യമായ വിത്തിനങ്ങള്‍ കര്‍ഷകര്‍ നിയമം നോക്കാതെ കേരളത്തിലും നിഷ്പ്രയാസം പരീക്ഷിക്കാനും സാധ്യതയുണ്ട്.
നമ്മുടെ തനതായ നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിച്ച് സാങ്കേതികവിദ്യയുടെ സഹായത്താല്‍ മണ്ണിന്റെ ജൈവ സമ്പുഷ്ടിയും ജീവാണുക്കളും വര്‍ദ്ധിപ്പിച്ച് ശുദ്ധവായുവും, ശുദ്ധജലവും ലഭ്യമാക്കുവാനുള്ള നടപടികളാണ് വേണ്ടത്. വര്‍ഷങ്ങളായല്ലോ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ ജി.എം റബ്ബര്‍ പരീക്ഷിക്കുന്നു. ജൈവകൃഷിചെയ്യുന്ന ആര്‍ആര്‍ഐഐ 105 ക്കാള്‍ വിളവ് അതിന് നല്‍കാന്‍ കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
പുതിയ സാങ്കേതികവിദ്യകള്‍ തീര്‍ത്തും അവഗണിച്ചു നിന്നാല്‍ ഇതര സ്ഥലങ്ങളില്‍ ലഭ്യമായ വിത്തിനങ്ങള്‍ കര്‍ഷകര്‍ നിയമം നോക്കാതെ കേരളത്തിലും നിഷ്പ്രയാസം പരീക്ഷിക്കും എന്നത് തെറ്റായ ചിന്ത അല്ലെ? കാരണം ഓരോ പ്രാവശ്യം കൃഷി ചെയ്യുവാനും പുതിയ വിത്തുകള്‍ വേണമെന്നുമാത്രമല്ല വിദ്യാസമ്പന്നരായ കേരളീയര്‍ക്ക് അതിന്റെ ദോഷവും കൂടുതല്‍ അറിയാവുന്നത് നിഷേധിക്കാന്‍ കഴിയില്ല.
ഇത്തരം കൃഷി നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. ബി.ടി. വിളകള്‍ തിരിച്ചറിയാന്‍ കഴിയുന്നതല്ല.ജൈവ കൃഷിയുമായി ഏറെ അടുത്തു നില്ക്കുന്ന സാങ്കേതികവിദ്യയാണ് ജി.എം. വിളകള്‍. ജൈവ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്ന പ്രത്യേക നെല്‍വിളകളായ ഞവര, പൊക്കാളി ഇനങ്ങളുടെ പ്രത്യേക സ്വഭാവങ്ങള്‍ ജനിതക കോഡില്‍ കണ്ടെത്തി വേര്‍തിരിച്ച് മുന്‍നിര നെല്ലിനങ്ങളില്‍ സംക്രമിച്ച് ഈ ഇനങ്ങള്‍ പരിസ്ഥിതിയില്‍ പ്രകടിപ്പിക്കുന്ന പ്രത്യേക ഗുണവിശേഷങ്ങള്‍ പ്രചരിപ്പിച്ച് ഉത്പാദകന് കൂടുതല്‍ മൂല്യം നേടുന്ന ഗവേഷണത്തില്‍ ശ്രദ്ധയൂന്നുകയാണ് കേരളം ചെയ്യേണ്ടത്.
ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് ശരിയായ പഠനങ്ങളും, ഗവേഷണങ്ങളും അവയെപ്പറ്റിയുള്ള വിലയിരുത്തലുകളും ദോഷഫലങ്ങളും കര്‍ഷകര്‍ തിരിച്ചറിയുന്ന വിവര സാങ്കേതിക വിദ്യയുടെ കാലമാണിത്.
ജൈവ കൃഷിയുടെ വിപണനക്കാരുടെ സര്‍ട്ടിഫിക്കേഷന്‍ ശൃംഖലക്കാര്‍ക്കാണ് ജി.എം. വിളകളോടു വിരോധം. ജൈവ വിളകള്‍ക്ക് ചുറ്റും ശാസ്ത്രത്തേക്കാള്‍ ഒരു 'മതം' സൃഷ്ടിച്ച് സാമ്പത്തിക ലാഭം കൊയ്യുന്ന വിദേശീയരും തദ്ദേശീയരുമായ ശൃംഖലകളുടെ താത്പര്യമാണ് ഇതിലുള്ളത്. ഈ നിബന്ധനകള്‍ രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനല്ല മറിച്ച് കയറ്റുമതി ലാഭം ലാക്കാക്കുന്ന ജൈവ വിള മേഖലയുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ്.
ലോകമെമ്പാടും ജൈവ ഉല്പന്നങ്ങളുടെ മേന്മയും ആവശ്യകതയും വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനയായി കണക്കാക്കുന്നതല്ലെ നല്ലത്?
ഈ 'മത' നിഷ്ഠകളില്‍പ്പെട്ടു കഷ്ടപ്പെടുന്ന ജൈവവിളകള്‍ ഒറ്റയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിക്കാനാവില്ല. പ്രധാനപ്പെട്ട ഒരു ഉപമേഖലയായി ജൈവ ഉത്പാദനം നിലനില്ക്കുമെന്നേയുള്ളൂ. അത് പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
ഈ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചശേഷമാണ് കാര്‍ഷിക ബയോടെക്‌നോളജി കമ്മീഷന്‍ (സ്വാമിനാഥന്‍ കമ്മീഷന്‍) ജൈവ സാങ്കേതിക വിളകള്‍ക്ക് അനുമതി നല്കാന്‍ ദേശീയ റെഗുലേറ്ററി കമ്മീഷന്‍ രൂപവത്കരിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഈ വസ്തുതകള്‍ മാറ്റിവെച്ചാണ് കേരള ജൈവ വൈവിധ്യ ബോര്‍ഡ് ജി.എം. വിളകള്‍ക്ക് പൂര്‍ണമായ ഭ്രഷ്ട് കല്പിച്ചിരിക്കുന്നത്. കേരളം ചെയ്യേണ്ടത് രാജീവ്ഗാന്ധി സെന്ററിലും കാര്‍ഷിക സര്‍വകലാശാലയിലും ബയോടെക്‌നോളജി ഗവേഷണ സൗകര്യം വിപുലീകരിച്ച് കേരളത്തിന്റെ പ്രധാന വിളകളില്‍ പരിസ്ഥിതിക്കു ഗുണകരമായ ജി.എം. സാങ്കേതികവിദ്യകള്‍ ഗവേഷണം വഴി വികസിപ്പിക്കുകയാണ്. ജി.എം. വിളകള്‍ ഗുണകരമോ ദോഷകരമോ ആകുന്നത് വിളയും ഫലവും പരിസ്ഥിതിയിലുണ്ടാകുന്ന ഫലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ്.
കേരളകാര്‍ഷിക സര്‍വ്വകലാശാലയും ബയോടെക്നോളജി സൌകര്യങ്ങള്‍ ഉപയോഗിച്ച് മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനുള്ള മാര്‍ഗങ്ങളാണാ് കണ്ടെത്തേണ്ടത്. ജിഎം വിളകളുടെ ദോഷഫലങ്ങള്‍ വെബില്‍ പരതിയാല്‍ ധാരാളം ലഭ്യമാണ്.
ലോകത്തിലെ 26 രാജ്യങ്ങള്‍ വിജയകരമായി പരീക്ഷിക്കുന്ന ഒരു സാങ്കേതികവിദ്യ വേണ്ടന്നു വെക്കുന്നത് നിയന്ത്രിത പരീക്ഷണങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തിലാവണം. ഉത്തരവാദിത്വം കുറഞ്ഞ ആക്ടിവിസത്തിന്റെ വാദഗതികള്‍ക്കു മുന്നില്‍ ഒരു സാങ്കേതിക വിദ്യയെയാകെ നിരസിക്കുന്നത് ഭാവിയില്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
ജി.എം വിളകളുടെ പ്രചാരകര്‍ക്ക് അവ ഭക്ഷിച്ച് സ്വയം ഗുണദോഷഫലങ്ങള്‍ മനസിലാക്കാവുന്നതും അതിന് ശേഷം മാത്രം പ്രചരിപ്പിക്കാവുന്നതുമാണ്. കീടനാശിനികള്‍ പച്ചകക്കറികളിലൂടെയും ഫലവര്‍ഗങ്ങളിലൂടെയും ഭക്ഷിച്ച് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ കാരണം ചരമമടഞ്ഞ ശാസ്ത്രജ്ഞരുള്‍പ്പെടെ നമ്മുടെ മുന്നില്‍ ഒരു വന്‍ നിരതന്നെയുണ്ട്. ജൈവകര്‍ഷകര്‍ക്ക് പ്രോത്സാഹനത്തിന് ആ ഒരറിവ് മാത്രം മതി.

(അഭിപ്രായങ്ങള്‍ വ്യക്തിപരം. പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ് ലക്ഷ്യം)

കടപ്പാട് - മാതൃഭൂമി 21-01-10

ചൊവ്വാഴ്ച, ജനുവരി 19, 2010

ഉച്ചക്കഞ്ഞിക്കുള്ള അരിക്കും നോക്കുകൂലി

കാട്ടാക്കട: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കുള്ള അരി കയറ്റാതെ യൂണിയന്‍കാര്‍ 'നോക്കുകൂലി കൈക്കലാക്കി. കാട്ടാക്കട മാവേലി സ്റ്റോറിലെത്തിയ അരി വാഹനത്തില്‍നിന്ന് ഇറക്കാതെ, അതേ വാഹനത്തില്‍ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനാണു നോക്കുകൂലി കൈക്കലാക്കി യൂണിയന്‍കാര്‍ മടങ്ങിയത്.കാട്ടാക്കട മാവേലിസ്റ്റോറില്‍ എത്തിയ, നാലു സ്കൂളുകള്‍ക്കുള്ള അരിയാണു സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ കൊണ്ടുപോകുന്നതിനു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്.

സ്റ്റോറില്‍ ഇറക്കിയശേഷം ഇവിടെനിന്ന് അരി കയറ്റുന്നതിനുള്ള കൂലിയാണു യൂണിയന്‍കാര്‍ കൈക്കലാക്കിയത്.ഇന്നലെ രാവിലെ പതിനൊന്നിനാണ് മൈലക്കര എല്‍പി, യുപി സ്കൂളുകള്‍, വാവോട് എല്‍പി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള അരി മാവേലി സ്റ്റോറില്‍ എത്തിയത്. ഇതിനു പുറമെ ഇവിടെനിന്ന് ഒന്‍പതു ചാക്ക് പയറും മൂന്നു ചാക്ക് അരിയും കയറ്റിയതിനു മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍ നല്‍കി.

ഇതു കൂടാതെയാണു സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി വാങ്ങിയത്. തര്‍ക്കത്തെതുടര്‍ന്നു വാഹനം മൂന്നു മണിക്കൂറോളം സ്റ്റോറിനു മുന്നില്‍ കിടന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന അരിക്കു ചാക്കൊന്നിന് അഞ്ചു രൂപയാണു യൂണിയന്‍കാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കാട്ടാക്കട പൊലീസെത്തിയപ്പോള്‍, ചാക്കൊന്നിനു മൂന്നര രൂപ വീതം നോക്കുകൂലി വാങ്ങി വാഹനം വിട്ടയച്ചു.

പ്രശ്ന പരിഹാരത്തിനെത്തിയ എഎസ്ഐതന്നെ മൂന്നരരൂപ വീതം കൂലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച തുക ചാക്കൊന്നിനു കയറ്റുകൂലി 4.20 രൂപയാണ്. പക്ഷേ ഇവിടെ അരിയും പയറും കയറ്റാതെ തന്നെ മൂന്നരരൂപ വീതം വാങ്ങുകയായിരുന്നു.സാധാരണ അരി എത്തിയാല്‍ സ്റ്റോറില്‍ ഇറക്കാതെ അതേ വാഹനത്തില്‍ സ്കൂളിലെത്തിക്കുക പതിവാണ്. ഇങ്ങനെ വരുമ്പോള്‍ യൂണിയന്‍കാര്‍ക്ക് ഇറക്കുകൂലിക്ക് അര്‍ഹതയില്ല.

പക്ഷേ, അരി ഇറക്കിയതായി കാണിച്ചു യൂണിയന്‍കാര്‍ മാവേലിസ്റ്റോര്‍ അധികൃതര്‍ക്കു വൌച്ചര്‍നല്‍കുകയാണു പതിവ്. ഫലത്തില്‍ ജോലിചെയ്യാതെ പണം പറ്റുന്നതിനു പുറമെയാണ് സ്കൂള്‍ അധികൃതരില്‍നിന്നു നോക്കുകൂലി കൂടി വാങ്ങുന്നതെന്നു ചൂണ്ടിക്കാണിപ്പെടുന്നു.
കടപ്പാട് - മനോരമ