തിങ്കളാഴ്‌ച, ജൂലൈ 26, 2010

എക്സ്‌പ്ലോററും, ഫയര്‍ഫോക്സും, ക്രോമും, എപ്പിക്കും എന്റെ വായനാ പ്രശ്നങ്ങളും

എന്റെ ലാപ്‌ടോപ്പില്‍ ഒരു ഭാഗം മൈക്രോസോഫ്റ്റ് എക്സ്.പിയും (ലൈസന്‍സുള്ളത്) രണ്ടാമത്തേത് ഉബുണ്ടു 10.04 ആണ്. ഉബുണ്ടുവില്‍ വായനാ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല്‍ മൈക്രോസോഫ്റ്റ് എക്സ്.പിയില്‍ എക്സ്പ്ലോററും ഫയര്‍ഫോക്സും എപ്പിക്കും കര്‍ഷകന്റെ മലയാളം എന്ന ബ്ലോഗ് വായിക്കുമ്പോള്‍ ചില്ലുകള്‍ ശരിയായി വായിക്കുവാന്‍ കഴിയുന്നില്ല. പത്രവാര്‍ത്തകള്‍, മാതൃഭൂമി എന്നിവയും വിവിധ വെബ്ബ്‌ബ്രൗസറുകളില്‍ പ്രശ്നങ്ങള്‍ പലവിധം. അതിന്റെ ചിത്രങ്ങള്‍ പിക്കാസയില്‍ അപ്‌ലോഡ് ചെയ്തത് താഴെ കാണാം. ഫയര്‍ഫോക്സില്‍ മീര ഫോണ്ടിന് വേര്‍ഡ്‌പ്രസ് ബ്ലോഗുകള്‍ക്ക് വായന പ്രശ്നമില്ല. എന്നാല്‍ അഞ്ചലിഓള്‍ഡ്ലിപി ആയി മാറ്റിയപ്പോള്‍ വായനാപ്രശ്നം കാണാം. പ്രസ്തുത ചിത്രത്തില്‍ AnjaliOldLipi എന്ന് . പ്രശ്നം പരിഹരിക്കുവാന്‍ ഫിക്സ് എംഎല്‍ 04 എന്ന ആഡ്ഓണ്‍ സജീവവും ആണ്. പത്മ ആഡ്ഓണ്‍ സഹായത്താല്‍ വായിക്കാന്‍ കഴിയുന്ന പത്രങ്ങളില്‍ ദീപികയുടെഫോണ്ടിനും ഫയര്‍ഫോക്സില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ മനോരമയുടേത് പ്രശ്നമാണുതാനും.


താഴെക്കാണുന്നത് ഉബുണ്ടുവില്‍ എനിക്ക് വായിക്കുവാന്‍ കഴിയുന്നത്.

ശനിയാഴ്‌ച, ജൂലൈ 24, 2010

കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?

മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും നിരോധിച്ചതാണ്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ മണ്ണ് പരിശോധിച്ചുള്ള രാസവളപ്രയോഗമായാലും, കീടങ്ങള്‍ക്കും കുമിളിനും ഉള്ള വിഷപ്രയോഗമായാലും, കളകളെനിയന്ത്രിക്കുവാനുള്ള റൗണ്ടപ് പോലുള്ള കളനാശിനി ആയാലും അപകടകരം തന്നെയാണ്.
അറിവിന്റെ കാര്യത്തില്‍ ഇന്ന് കര്‍ഷകര്‍ ഒട്ടും പിന്നിലല്ല എന്ന് ഇനിയെങ്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നന്ന്।
അറിവുകള്‍ അനുഭവത്തില്‍ നിന്ന്
അനേകം ദിവസങ്ങളായി കറ കുറവുള്ള മരത്തില്‍ പരീക്ഷണമെന്ന നിലയില്‍ റബ്ബര്‍ മരത്തിലെ ചിരട്ട നിവര്‍ത്തിവെച്ച് വെള്ളം കെട്ടി നിറുത്തിയിട്ടും ഒരു കൂത്താടിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കാരണം തേടി ഞാന്‍ ബന്ധപ്പെട്ടത് ഡോ. ബ്രിജേഷ് നായരുടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി) അമ്മ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന നളിനകുമാരി ടീച്ചറെയാണ്.

ഞാന്‍ - കൊതുകിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതാണോ?
ടീച്ചര്‍ - അതെ കൊതുകിന്റെ മുട്ടകള്‍ മാത്രമല്ല കൂത്താടിയും (larve)
ജലത്തില്‍ പൊങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്. അവ തലകീഴായി ജലത്തിന് മുകളില്‍ കിടക്കുകയും അനക്കം തട്ടുമ്പോള്‍ ജലത്തിനടിയിലേക്ക് പോവുകയും ചെയ്യുന്നു. അവയ്ക്ക് ശ്വസിക്കണമെങ്കില്‍ ജലത്തിനുള്ളില്‍ കഴിയില്ല ജലോപരിതലത്തില്‍ വന്നേ സാധിക്കൂ.
ഞാന്‍ - കൊതുകിന്റെ മുട്ട വിരിഞ്ഞ് കൊതുവായി മാറാന്‍ എത്രദിവസം വേണം?
ടീച്ചര്‍ - ഒന്‍പത് ദിവസങ്ങളോളം വേണം പൂര്‍ണ വളര്‍ച്ചയെത്താന്‍. ചെറിയം ഇനം കൊതുകുകള്‍ ഉണ്ട്. അവയ്ക്ക് അതിനേക്കാള്‍ കുറച്ച് ദിവസങ്ങള്‍ മതി. ഞങ്ങള്‍ തണലത്ത് ബക്കറ്റില്‍ ജലം നിറച്ച് വെച്ച് അതിലുണ്ടാകുന്ന കൂത്താടികളെ കാലാകാലങ്ങളില്‍ കമഴ്ത്തിക്കളഞ്ഞാണ് കൊതുകുകളെ നിയന്ത്രിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലത്തിലും ഒഴുകുന്ന വെള്ളത്തിലും കൊതുക് മുട്ടയിടില്ല.
ഞാന്‍ - ആണ്‍ കൊതുകുകള്‍ പച്ചിലയുടെ ചാറല്ലെ കുടിക്കുന്നത് അവ മനുഷ്യരെ കടിക്കില്ലെ?
ടീച്ചര്‍ - ഇലയിലെ ചാറല്ല മറിച്ച് തളിരിലകളിലെ രസമാണ് അവ ഊറ്റിക്കുടിക്കുന്നത്. മൂപ്പെത്തിയ ഇലകളിലെ പൊട്ടിവരുന്ന മധുരമുള്ള രസവും കുടിക്കാറുണ്ട്. അവ മനുഷ്യരെ കടിക്കാറുണ്ട്. എന്നാല്‍ പെണ്‍ കൊതുകുകള്‍ ചോര കുടിച്ചാല്‍ മാത്രമേ അവയുടെ മുട്ട പൂര്‍ണ വളര്‍ച്ച എത്തുകയുള്ളു.

ഇനി നിങ്ങള്‍ പറയൂ റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ എഴുതിയതില്‍ എന്തുമാത്രം വിശ്വാസ്യത ഉണ്ട് എന്ന്. ടാപ്പ് ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ട നിവര്‍ത്തിവെച്ചാലും മഴയുണ്ടെങ്കില്‍ കൊതുകിന്റെ മുട്ടയും കൂത്താടിയും ഒഴുകി നശിക്കുന്നു. മഴയില്ലാത്തപ്പോള്‍ ടാപ്പ് ചെയ്യുകയും കറ വീഴാന്‍ വേണ്ടി ഒഴിച്ചുകളയുന്ന ചിരട്ടയിലെ വെള്ളത്തിലെ കൂത്താടിയും മുട്ടയും നശിക്കുകയും ചെയ്യുന്നു.
തോട്ടത്തിലെ കളകള്‍ പശുക്കള്‍ക്ക് ആഹാരമായി പ്രയോജനപ്പെടുത്താം. അവയും നശിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങളുടെ വീണുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്യുക എന്നതിനേക്കാള്‍ ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് അവ കൂട്ടിയിട്ട് ബയോഗ്യാസ് സ്ലറി തളിച്ചാല്‍ അവയുടെ നാര് ഞരമ്പുകള്‍ (ലിഗ്നിന്‍) സഹിതം മണ്ണില്‍ അലിഞ്ഞുചേരുന്നു. അതിന്റെ തെളിവ് ഇടതുവശത്തുള്ള ചിത്രത്തില്‍ കാണാം. അവിടെയുണ്ടായ വേരുപടലവും കാണാം.

പഞ്ഞമാസ കര്‍ക്കിടകത്തില്‍ എന്തിനാണീ ആര്‍ഭാടം


തിരുവനന്തപുരം: കനകക്കുന്ന് ഇനി നാലുനാള്‍ പക്ഷി-മൃഗാദികള്‍ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ ആദ്യമായി നടക്കുന്ന അഖിലേന്ത്യാ പക്ഷി-മൃഗ പ്രദര്‍ശനത്തിനും ഭക്ഷ്യമേളയ്ക്കും തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മേള കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

നാടന്‍ ഇനങ്ങള്‍ മുതല്‍ കടല്‍ കടന്നെത്തിയത് വരെ കന്നുകാലികളുടെയും പക്ഷികളുടെയും അപൂര്‍വ പ്രദര്‍ശനമാണ് കനകക്കുന്നില്‍ ആരംഭിച്ചത്. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രദര്‍ശനം, കലാ-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, മൃഗസംരക്ഷ ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം, വാണിജ്യ സ്റ്റാളുകള്‍, അലങ്കാര മത്സ്യപ്രദര്‍ശനം എന്നിവയും ഉണ്ട്. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര ഡി.ജി.പി. ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.

ഇത്തരം പ്രദര്‍ശന പരിപാടി വര്‍ഷാവര്‍ഷം സംഘടിപ്പിക്കാനുള്ള സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കെ.വി. തോമസ് പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാല്‍ കേരളം സമര്‍പ്പിച്ച കാര്‍ഷിക പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കേന്ദ്രം തയ്യാറാക്കിയ 696 കോടി രൂപയുടെ പാക്കേജില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ബില്‍ നിലവില്‍ വരുന്നതോടെ കേരളത്തിലെ എ.പി.എല്‍. പ്രശ്‌നം പരിഹരിച്ച് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതി നടപ്പാക്കും. ഈ ഓണത്തിന് പഞ്ചാസാര ക്വാട്ട വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണശേഷി കൂട്ടാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.

മന്ത്രിമാരായ സി. ദിവാകരന്‍, തോമസ് ഐസക്, എം. വിജയകുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ, വി. സുരേന്ദ്രന്‍പിള്ള എം.എല്‍.എല്‍. മേയര്‍ സി. ജയന്‍ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആര്‍. വിജയകുമാര്‍, ചലച്ചിത്രതാരം പൃഥ്വീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
10 രൂപ ടിക്കറ്റാണ് പ്രദര്‍ശനം കാണാന്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അഞ്ച് രൂപ. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രദര്‍ശനം സൗജന്യമായിരിക്കും. നടി ശോഭനയുടെ നൃത്തപരിപാടി ഉള്‍പ്പടെ വൈകുന്നേരങ്ങളില്‍ കനകക്കുന്നില്‍ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
അഭിപ്രായം - നാള്‍ക്കുനാള്‍ ക്ഷീരോത്പാദനം കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും,  ആഗോളതാപനവും, പരിസ്ഥിതി മലിനീകരണവും മറ്റും ഒരുവശത്ത് മറുവശത്ത് വാഹനപ്പെരുപ്പവും, ജനസംഖ്യാവര്‍ദ്ധനയും, തൊഴിലില്ലായ്മയും, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും, പകര്‍ച്ചവ്യാധികളും മറ്റും പെരുകുന്നു. ഉയരുന്ന ഭമിവിലയും കാര്‍ഷിക നഷ്ടവും കര്‍ഷകന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഭൂമി വില്‍ക്കുക എന്നത് ഒരു പരിഹാരമായി മാറുന്നു. വിവാഹ കമ്പോളത്തില്‍ കര്‍ഷകന് ഡിമാന്‍ഡില്ല. അവശ്യസാധന വില വര്‍ദ്ധനവിന്റെ പേരില്‍ ഉയരുന്ന ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിക്കുന്നു. അതിനാനുപാതികമായി തൊഴിലാളി വേതനവും വര്‍ദ്ധിക്കുന്നു. കാര്‍ഷികോത്പന്ന വില ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി ഉയരുന്നില്ല എന്നത് ഒരു നഗ്ന സത്യം. എല്ലാരും പറയുന്നു നിത്യോപയോഗസാധനവില വര്‍ദ്ധനവിനെതിരെ. എന്നാപ്പിന്നെ എല്ലാര്‍ക്കും കൃഷി അങ്ങ് ചെയ്തുകൂടെ? മൃഗസംരക്ഷണം, ജലസേചനം, കൃഷി എന്നിവ ഒരേ മന്ത്രിയുടെ കീഴില്‍ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ.

തിങ്കളാഴ്‌ച, ജൂലൈ 12, 2010

ഗ്രാഫ്റ്റ് ചെയ്ത നെല്ലിത്തൈ കൂട്ടം മീറ്റ് തന്ന സമ്മാനം

ഡോ. ജയന്‍ ദാമോദരന്‍ കണ്‍വീനറായി നടന്ന കൂട്ടം കേരളമീറ്റ് 2010 തിരുവനന്തപുരത്തുകാര്‍ക്ക് പ്രത്യേകമായി തന്നത് ഗ്രാഫ്റ്റ് ചെയ്ത ഓരോ നെല്ലിത്തൈ വീതമാണ്.


രണ്ടരയടി താഴ്ചയില്‍ കുഴിയെടുത്തശേഷം കുഴിയില്‍ ഉണങ്ങിപ്പൊടിഞ്ഞ പഴക്കംചെന്ന കമ്പോസ്റ്റ് മണ്ണിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്ലാസ്റ്റിക് കവര്‍ വേരുകള്‍ക്ക് കേട്പറ്റാതെ നീക്കം ചെയ്ത് നട്ട് വെള്ളവും ഒഴിച്ചു. അറിയണമല്ലോ മൂന്നാം വര്‍ഷം നെല്ലിക്ക കായ്ക്കുമോ എന്ന്.
ഗുണങ്ങള്‍, ഉപയോഗങ്ങള്‍
ഇന്ത്യന്‍ ഔഷധശാസ്ത്ര പ്രകാരം ഗുണമേന്മയേറിയ നവോന്മേഷദായകമായ ഒരു രസായനൌഷധമാണ് നെല്ലിക്ക. പ്രധാനമായും കായ്‌കളാണ് ഔഷധ പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇല, തൊലി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിയില്‍ ലഭ്യമായിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ട നിരോക്‌സീകാരിയും 'ജീവകം സി'യുടെ സമ്പുഷ്ടമായ കലവറയുമായ നെല്ലിക്കയില്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 20 ഇരട്ടി ജീവകം സിയും ആപ്പിളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രോട്ടീനും 100 ഇരട്ടി അസ്‌കോര്‍ബിക് ആസിഡും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വെയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സിയുടെ ഉറവിടം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ശരീരത്തിന്റെ ഓജസും ശക്തിയും വര്‍ദ്ധിപ്പിച്ച് ജരാനരകളെ അകറ്റി നിത്യ യൌവ്വനം പ്രദാനം ചെയ്യാന്‍ സാധിക്കും എന്ന് കരുതപ്പെടുന്ന നെല്ലിക്ക പ്രസിദ്ധമായ ച്യവനപ്രാശം, ത്രിഫല എന്നീ ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയാണ്. ഇതിന് പുറമേ ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിച്ച് സന്തുലിതമായ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന 105 ല്‍പ്പരം വിവിധ ജീവന്‍രക്ഷാ ഔഷധങ്ങളില്‍ നെല്ലിക്ക ചേരുന്നുണ്ട്.
ശാസ്ത്രീയമായി തയ്യാറാക്കുന്ന ഈ ഔഷധക്കൂട്ടുകള്‍ക്കെല്ലാം പുറമേ നെല്ലിയില, തൊലി, തടി തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികിത്സ, കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് നെല്ലിപ്പലകയും നെല്ലിത്തടിയും ഉപയോഗിക്കുക തുടങ്ഹിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

കടപ്പാട് - സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്

തിങ്കളാഴ്‌ച, ജൂലൈ 05, 2010

ഇത്തരം ശാസ്ത്രജ്ഞരെ സൂക്ഷിക്കുക

മാതൃഭൂമി ദിനപത്രത്തിലെ കാര്‍ഷികരംഗം പ്രസിദ്ധീകരിച്ച "റബ്ബര്‍ തോട്ടങ്ങളില്‍നിന്ന് കോതുകിനെ അകറ്റുക " എന്ന ലേഖനത്തില്‍ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി ജോസ് എന്നിവര്‍ കൂട്ടായി പ്രസിദ്ധീകരിച്ച ലേഖനം പ്രകൃതി സ്നേഹികളുടെ ശ്രദ്ധക്കായി അവതരിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ.

കറയെടുത്തശേഷം ചിരട്ടകള്‍ കമഴ്ത്തിവെയ്ക്കുക എന്നത് ലാറ്റെക്സിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം എന്ന റയിന്‍ ഗാര്‍ഡും നീര്‍ക്കുഴികളില്‍ മണ്ണെണ്ണയും ഡീസലും ഒഴിച്ച് കൊതുകുകളെ അകറ്റാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ദോഷവശങ്ങളും അറിയാത്ത ഈ ശാസ്ത്രജ്ഞരെ എന്തു പറയണം എന്ന് എനിക്കറിയില്ല. റയിന്‍ ഗാര്‍ഡ് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ് എന്ന സത്യം ഈ ശാസ്ത്രജ്ഞര്‍ക്ക് മനസിലാകില്ല. റയിന്‍ ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്യുന്നതിലൂടെ മരത്തില്‍ നിന്ന് സൂഷ്മ-അതിസൂഷ്മ മൂലകങ്ങളും ജലവും അമിതമായി നഷ്ടപ്പെടുന്നത് റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരമാണ്. മാത്രവുമല്ല റയിന്‍ ഗാര്‍ഡ് ചെയ്ത മരങ്ങളില്‍ മാരകമായ കുമിള്‍ നാശിനികളും ഉപയോഗിക്കേണ്ടി വരുന്നു. പച്ചിലകളിലെ ചാറ് ഊറ്റിക്കുടിച്ച് ജീവിക്കുന്ന ആണ്‍ കൊതുകുകളെ അകറ്റുവാന്‍ മുഴുവന്‍ തോട്ടത്തിലും മണ്ണണ്ണയും ഡീസലും സ്പ്രേ ചെയ്യാന്‍ നിര്‍ദ്ദേശിക്കാത്തത് നന്നായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം എന്നപേരില്‍ കൊതുകുകളെ കൊല്ലുവാന്‍ ടണ്‍ കണക്കിന് ഡി.ഡി.ടി പ്രയോഗിച്ചത് പലരും മറന്നുകാണാന്‍ വഴിയില്ല. പഞ്ചാബില്‍ ഉല്പാദിപ്പിച്ച അരിയിലും ഗോതമ്പിലും വരെ ഡി.ഡി.ടി കണ്ടെത്തിയിരുന്നു. കൊതുകു വര്‍ദ്ധന നിയന്ത്രിക്കുവാന്‍ മത്സ്യം വളര്‍ത്തുന്നതിനേക്കാള്‍ നല്ലൊരുപാധി വേറെ ഇല്ലതന്നെ. റബ്ബര്‍ തോട്ടങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സംവിധാനമുണ്ടാക്കി മത്സ്യങ്ങളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയ്യാറാവണം. മലിനജലത്തിലാണ് ധാരാളമായി കൊതുകുകള്‍ ഉണ്ടാകുന്നത്. അത്തരം ജലത്തിലെ ജൈവേതര മാലിന്യങ്ങള്‍ കൊതുകുകളെ നിത്യരോഗികളായിട്ടാണ് ജന്മം നല്‍കുന്നത്. അവയ്ക്ക രോഗം പരത്തുവാനേ കഴിയുകയുള്ളു. ആരോഗ്യമുള്ള കൊതുകുകള്‍ രോഗം പരത്താറില്ല എന്ന് പലര്‍ക്കും അനുഭവമുണ്ടാകാം.
എന്റെ റബ്ബര്‍ തോട്ടത്തില്‍ ധാരാളം കൊതുകുകള്‍ ഉണ്ട്. അവയില്‍ പലതും എന്നെ കടിക്കാറും ഉണ്ട്. കൊതുക് കടിച്ച് നാളിതുവരെ എനിക്ക് രോഗം വന്നതും ഇല്ല. എന്റെ പുരയിടത്തോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക കുളത്തിലും അതിന് താഴേയ്ക്ക് നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയിരുന്ന ജലത്തിലും ധാരാളം മാനത്തുകണ്ണി എന്നറിയപ്പെടുന്ന ചെറു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് കൊതുകും കുറവായിരുന്നു. ഇന്ന് മത്സ്യങ്ങളും, ഞണ്ടും, തവളയും അപ്രത്യക്ഷമായി പകരം പെറ്റുപെരുകുന്ന കൊതുകുകള്‍ മാത്രം മിച്ചം.
ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തോട് സഹതാപം തോന്നുന്നു.
ഇത്തരം ശാസ്ത്രജ്ഞരില്‍ വിശ്വസിക്കാത്ത കര്‍ഷകന്‍ ചെയ്യുന്നത് കാണുക
റബ്ബര്‍ മരത്തിന്റെ പിന്‍ഭാഗത്ത് ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് മണ്ണിന് മുകളില്‍ ബയോഗ്യാസ് സ്ലറി മരമൊന്നിന് തൊണ്ണൂറ് ലിറ്റര്‍ വീതം ഒഴിക്കുന്നു. അപ്രകാരം അവിടെ വേരുപടലം വര്‍ദ്ധിപ്പിക്കുവാനും മണ്ണൊലിപ്പ് തടയുവാനും ഒലിച്ചിറങ്ങുന്ന എക്കല്‍ താഴ്നഭാഗത്തെത്തിക്കുവാനും കഴിയുന്നു. ഇത് തന്നെയാണ് മണ്ണും ഇലയും ലബോറട്ടറികളില്‍ പരിശോധിക്കാതെയുള്ള വളപ്രയോഗം.

സ്ലറി ഒഴിച്ചിട്ട് നാല്പത്തിയെട്ട് മണിക്കൂര്‍ ആയില്ല വലതുവശത്തുള്ള ചിത്രത്തില്‍ ഒരല്പം മണ്ണ് കമ്പുകൊണ്ടിളക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞ കര്‍ഷകന്റെ കലപ്പ എന്ന മണ്ണിര ഇത്രയും ഉയരമുള്ള ഭാഗത്തെത്തിച്ചേര്‍ന്നു എങ്കില്‍ മണ്ണ് കൊത്തിയിളക്കാതെയും കളകള്‍ നീക്കം ചെയ്യാതെയും വളപ്രയോഗം നടത്തുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണ്.

ഇടത് വശത്ത് കാണുന്ന ചിത്രത്തില്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്ന് സബ്സിഡിയോടെ എടുത്ത നീര്‍ക്കുഴികളില്‍ നിന്ന് കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്ന എക്കല്‍ മണ്ണ് ടെറസിന്റെ പാളിച്ച തീര്‍ക്കുവാനായി പ്രയോജനപ്പെടുത്താം. നീര്‍ക്കുഴിയില്‍ ഡീസലും മണ്ണെണ്ണയും ഒഴിച്ച് മലിനപ്പെടുത്തലല്ല മറിച്ച് മണ്ണിലെ ബാക്ടീരിയയുടെ സഹായത്താല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ജലം ശുദ്ധീകരിക്കുകയാണ് വേണ്ടത്. ഇത് നാളത്തെ കുടിവെള്ളമാണ് അതിനെ നശിപ്പിക്കാതിരിക്കുക.

കോരിയിടുന്ന നീര്‍ക്കുഴിയിലെ എക്കല്‍ മണ്ണിലും ധാരാളം മണ്ണിരകളുണ്ടാവും. അവയെ സംരക്ഷിക്കേണ്ടത് ഒരു കര്‍ഷകന്റെ കടമയാണ്. രാസ, കള, കുമിള്‍, കീടനാശിനികളുപയോഗിച്ച് അവയെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യനേയും രോഗികളാക്കല്ലെ പ്രീയപ്പെട്ട ശാസ്ത്രജ്ഞന്മാരെ!!!!