ശനിയാഴ്‌ച, ജൂലൈ 24, 2010

കൊതുകിനെ നിയന്ത്രിക്കാന്‍ ഇല്ലം ചുടണമോ?

മണ്ണെണ്ണയോ ഡീസലോ വെള്ളത്തിലൊഴിച്ച് കൊതുകിനെ നിയന്ത്രിക്കുവാനായി 2010 ജൂലൈ മാസത്തെ റബ്ബര്‍ മാസികയില്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് മാത്യു, ഡോ. വി.ടി. ജോസ് എന്നവര്‍ ചേര്‍ന്നെഴുതിയ ലേഖനം ശാസ്ത്രലോകത്തിനുതന്നെ അപമാനമാണ്. കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്താന്‍ ഈ ഡീസലിനും മണ്ണെണ്ണയ്ക്കും കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം കൊതുക് നശീകരണ രീതികള്‍ ലോകത്ത് പല രാജ്യങ്ങളും നിരോധിച്ചതാണ്. റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ മണ്ണ് പരിശോധിച്ചുള്ള രാസവളപ്രയോഗമായാലും, കീടങ്ങള്‍ക്കും കുമിളിനും ഉള്ള വിഷപ്രയോഗമായാലും, കളകളെനിയന്ത്രിക്കുവാനുള്ള റൗണ്ടപ് പോലുള്ള കളനാശിനി ആയാലും അപകടകരം തന്നെയാണ്.
അറിവിന്റെ കാര്യത്തില്‍ ഇന്ന് കര്‍ഷകര്‍ ഒട്ടും പിന്നിലല്ല എന്ന് ഇനിയെങ്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നന്ന്।
അറിവുകള്‍ അനുഭവത്തില്‍ നിന്ന്
അനേകം ദിവസങ്ങളായി കറ കുറവുള്ള മരത്തില്‍ പരീക്ഷണമെന്ന നിലയില്‍ റബ്ബര്‍ മരത്തിലെ ചിരട്ട നിവര്‍ത്തിവെച്ച് വെള്ളം കെട്ടി നിറുത്തിയിട്ടും ഒരു കൂത്താടിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കാരണം തേടി ഞാന്‍ ബന്ധപ്പെട്ടത് ഡോ. ബ്രിജേഷ് നായരുടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പിഎച്ച്ഡി) അമ്മ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസര്‍ ആയിരുന്ന നളിനകുമാരി ടീച്ചറെയാണ്.

ഞാന്‍ - കൊതുകിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നതാണോ?
ടീച്ചര്‍ - അതെ കൊതുകിന്റെ മുട്ടകള്‍ മാത്രമല്ല കൂത്താടിയും (larve)
ജലത്തില്‍ പൊങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്. അവ തലകീഴായി ജലത്തിന് മുകളില്‍ കിടക്കുകയും അനക്കം തട്ടുമ്പോള്‍ ജലത്തിനടിയിലേക്ക് പോവുകയും ചെയ്യുന്നു. അവയ്ക്ക് ശ്വസിക്കണമെങ്കില്‍ ജലത്തിനുള്ളില്‍ കഴിയില്ല ജലോപരിതലത്തില്‍ വന്നേ സാധിക്കൂ.
ഞാന്‍ - കൊതുകിന്റെ മുട്ട വിരിഞ്ഞ് കൊതുവായി മാറാന്‍ എത്രദിവസം വേണം?
ടീച്ചര്‍ - ഒന്‍പത് ദിവസങ്ങളോളം വേണം പൂര്‍ണ വളര്‍ച്ചയെത്താന്‍. ചെറിയം ഇനം കൊതുകുകള്‍ ഉണ്ട്. അവയ്ക്ക് അതിനേക്കാള്‍ കുറച്ച് ദിവസങ്ങള്‍ മതി. ഞങ്ങള്‍ തണലത്ത് ബക്കറ്റില്‍ ജലം നിറച്ച് വെച്ച് അതിലുണ്ടാകുന്ന കൂത്താടികളെ കാലാകാലങ്ങളില്‍ കമഴ്ത്തിക്കളഞ്ഞാണ് കൊതുകുകളെ നിയന്ത്രിക്കുന്നത്. സൂര്യപ്രകാശം ലഭിക്കുന്ന ജലത്തിലും ഒഴുകുന്ന വെള്ളത്തിലും കൊതുക് മുട്ടയിടില്ല.
ഞാന്‍ - ആണ്‍ കൊതുകുകള്‍ പച്ചിലയുടെ ചാറല്ലെ കുടിക്കുന്നത് അവ മനുഷ്യരെ കടിക്കില്ലെ?
ടീച്ചര്‍ - ഇലയിലെ ചാറല്ല മറിച്ച് തളിരിലകളിലെ രസമാണ് അവ ഊറ്റിക്കുടിക്കുന്നത്. മൂപ്പെത്തിയ ഇലകളിലെ പൊട്ടിവരുന്ന മധുരമുള്ള രസവും കുടിക്കാറുണ്ട്. അവ മനുഷ്യരെ കടിക്കാറുണ്ട്. എന്നാല്‍ പെണ്‍ കൊതുകുകള്‍ ചോര കുടിച്ചാല്‍ മാത്രമേ അവയുടെ മുട്ട പൂര്‍ണ വളര്‍ച്ച എത്തുകയുള്ളു.

ഇനി നിങ്ങള്‍ പറയൂ റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ എഴുതിയതില്‍ എന്തുമാത്രം വിശ്വാസ്യത ഉണ്ട് എന്ന്. ടാപ്പ് ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ട നിവര്‍ത്തിവെച്ചാലും മഴയുണ്ടെങ്കില്‍ കൊതുകിന്റെ മുട്ടയും കൂത്താടിയും ഒഴുകി നശിക്കുന്നു. മഴയില്ലാത്തപ്പോള്‍ ടാപ്പ് ചെയ്യുകയും കറ വീഴാന്‍ വേണ്ടി ഒഴിച്ചുകളയുന്ന ചിരട്ടയിലെ വെള്ളത്തിലെ കൂത്താടിയും മുട്ടയും നശിക്കുകയും ചെയ്യുന്നു.
തോട്ടത്തിലെ കളകള്‍ പശുക്കള്‍ക്ക് ആഹാരമായി പ്രയോജനപ്പെടുത്താം. അവയും നശിപ്പിക്കാനാണ് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശം. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങളുടെ വീണുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്യുക എന്നതിനേക്കാള്‍ ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് അവ കൂട്ടിയിട്ട് ബയോഗ്യാസ് സ്ലറി തളിച്ചാല്‍ അവയുടെ നാര് ഞരമ്പുകള്‍ (ലിഗ്നിന്‍) സഹിതം മണ്ണില്‍ അലിഞ്ഞുചേരുന്നു. അതിന്റെ തെളിവ് ഇടതുവശത്തുള്ള ചിത്രത്തില്‍ കാണാം. അവിടെയുണ്ടായ വേരുപടലവും കാണാം.

1 അഭിപ്രായം:

  1. മഴ സമയത്ത് സൂര്യ പ്രകാശം ഇല്ലാത്തതും ഇടവിട്ട്‌ പെയ്യുന്ന മഴയും ആണ് കൊതുക് വര്‍ദ്ധിക്കാന്‍ കാരണം

    മറുപടിഇല്ലാതാക്കൂ