ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

ഒരു ഹര്‍ത്താല്‍ പ്രതികരണം

നാളിതുവരെയുള്ള പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി വോട്ടു ചെയ്ത് അവസാനം വോട്ട് ബഹിഷ്കരണത്തില്‍ വരെ ചെന്നെത്തി എന്റെ പോരാട്ടങ്ങള്‍. ഒ. രാജഗോപാല്‍, പി.കെ വാസുദേവന്‍ നായര്‍, പന്നിയന്‍ രവീന്ദ്രന്‍, അഡ്വ. സമ്പത്ത് എന്നിവര്‍ക്കെല്ലാം ഞാന്‍ വോട്ടുകൊടുത്തിട്ടുണ്ട്. ഒ. രാജഗോപാലും ജി. അശോക്കുമാറും സഞ്ചരിച്ച രഥത്തെ എന്റെ വീട്ടിന് മുന്നില്‍ ചെറത്തു നിറുത്തി ഒരു റബ്ബര്‍ ഷീറ്റും സമ്മാനിച്ചു. റബ്ബര്‍ മേഖലയില്‍ പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞതിന് മറുപടി നല്‍കുകയും മധ്യപ്രദേശില്‍ നിന്ന് എംപി ആയി മന്ത്രിയായ ശേഷം ആ പഴയ രാജഗോപാലിനെ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അസംബ്ലി ഇലക്ഷന്‍ നടക്കുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ യോഗത്തില്‍ ഞാന്‍ പങ്കെടുത്തു. അഞ്ച് മിനിട് സംസാരിക്കാന്‍ അവസരം ചോദിച്ചിട്ട് തന്നില്ല. അതിനെതിരെയുള്ള പ്രതിഷേധ സൂചകമായി എന്റെ ഗേറ്റില്‍ ഞാനെഴുതി ഒട്ടിച്ചു വോട്ട് ബഹിഷ്കരിക്കുന്നു എന്ന്. എന്നിട്ട് ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ബാനറും ഒന്നാം നിലയുടെ ചുവരില്‍ പ്രദര്‍ശിപ്പിച്ചു. എന്റെ കുടുംബം മൊത്തമായും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തൊട്ടടുത്ത വീട്ടില്‍ വന്നിരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ ശക്തന്‍ നാടാര്‍ പരേതനായ ശ്രീ ഫ്രാന്‍സിസ് മുഖാന്തിരം അഭ്യര്‍ത്ഥന നടത്തി. എന്റെ ഒരുത്തരമേ ഉണ്ടായിരുന്നുള്ളു വോട്ട് ചെയ്യില്ല. അതിന് ശേഷം നടന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പിട്ട് വാങ്ങിയ ബാലറ്റില്‍ ജില്ലയും ബ്ലോക്കും തിരികെ സറണ്ടര്‍ ചെയ്തു. പഞ്ചായത്ത് വോട്ടുമാത്രം നല്‍കി. അതിന് കാരണം ഗ്രമസഭയില്‍ എനിക്ക് പങ്കെടുക്കുവാനും പ്രതികരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രം. കേരളത്തിലെ സ്വതന്ത്ര വോട്ടര്‍മാരുടെ നിരാശയെ മുതലെടുത്ത് മാറി മാറി ഭരിക്കുന്ന ഇടത് വലത് കക്ഷികളുടെ വീര കഥകള്‍ ജനത്തിന്റെ വോട്ടിംഗ് ശതമാനം കുറക്കുവാനുള്ള കുറുക്കു വഴിയായി ഇവര്‍ കാണുന്നു.
അവിടെയാണ് വ്യത്യസ്ഥനായ ഒരു വ്യക്തിയെ പാര്‍ട്ടിയുടെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങിന്റെയും സോണിയാഗാന്ധിയുടെയും പിന്തുണ കൊണ്ടുമാത്രം തിരുവനന്തപുരത്തിന് ഡോ. തരൂര്‍ എന്ന അന്താരാഷ്ട്ര പ്രസിദ്ധിയുള്ള സ്ഥാനാര്‍ത്ഥിയെക്കിട്ടിയത്. ആ മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അദ്ദേഹത്തിന് വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ എനിക്ക് സാധിച്ചു. ഞാന്‍ അതില്‍ അബിമാനം കൊള്ളുന്നു. ഡോ. ശശിതരൂരിന്റെ ചില വാഗ്ദാനങ്ങളാണ് എന്നെ അദ്ദേഹത്തിന്റെ ഒരു ആരാധകനാക്കി മാറ്റിയത്. അവയില്‍ പ്രധാനപ്പെട്ടത് ൧. ജയിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഈ മണ്ഡലത്തിലെ മൊത്തം ജനതയുടെ പ്രതിനിധി ആയിരിക്കും. ൨. ഓരോ അസംബ്ലി മണ്ഡലത്തിലും രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തിയെ നിയോഗിക്കും. ൩. ഹൈക്കോടതി ബഞ്ചിനായും വിഴിഞ്ഞം തുറമുഖത്തിനായും പ്രവര്‍ത്തിക്കും അതിന്റെ പുരോഗതി കാലാകാലങ്ങലില്‍ നെറ്റില്‍ ലഭ്യമാക്കും ൪. തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരമുള്ള നഗരമാക്കി മാറ്റും ൬. ബന്തും ഹര്‍ത്താലും വികസനത്തിനെതിരാണ് അത് പാടില്ല എന്നിവയായിരുന്നു. എന്റെ അറിവില്‍ ഇതെല്ലാം അദ്ദേഹത്തിന് അടഞ്ഞ അധ്യായമോ അല്ലെങ്കില്‍ ചെയ്യാന്‍ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളോ ആയി മാറി. മറച്ചുവെക്കാതെ അത് പാര്‍ട്ടി പിന്തുണക്കുന്നില്ല എന്ന് എന്റെ മുന്നില്‍ പലരെയും സാക്ഷിയാക്കിക്കൊണ്ട് തുറന്ന് സമ്മതിച്ച കാര്യമാണ്. അക്കാര്യത്തിലും അദ്ദേഹത്തിലല്ല മറിച്ച് പാര്‍ട്ടിയിലാണ് ഞാന്‍ തെറ്റുകള്‍ കാണുന്നത്.
എംഎന്‍ സ്മാരകത്തിലും, എകെജി സെന്ററിലും, ഇന്ദിരാ ഭവനിലും, മാരാര്‍ജി ഹൌസിലും പത്തുപേര്‍ കൂടിയിരുന്ന് എടുക്കുന്ന തീരുമാനങ്ങള്‍ ജനത്തിന്റേതായി അവതരിപ്പിക്കപ്പെടുമ്പോള്‍ നിരാശയും കുറ്റബോധവും തോന്നുന്നു. തരൂരിന്റെ ഇന്റെര്‍ നെറ്റ് സാന്നിധ്യം ഏഴര ലക്ഷത്തോളം ഫോളേവേഴ്സിനെ അദ്ദേഹത്തിന് ട്വിറ്ററില്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞു. അതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാവും. ഓരോ വാക്കിലും കുറ്റം കണ്ടെത്തി അതിനെ അവസാനിപ്പിക്കാന്‍ ആദ്യമായി ശ്രമിച്ചത് കാഞ്ചന്‍ ഗുപ്തയെന്ന ബിജെപിയെ അനുകൂലിക്കുന്ന പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. താങ്കള്‍ കേരളത്തിലേക്ക് പോകുമ്പോള്‍ കാറ്റില്‍ ക്ലാസിലാകുമോ യാത്ര ചെയ്യുക എന്ന ചോദ്യത്തിന് ഹോളി കൌസിനൊപ്പം കാറ്റില്‍ ക്ലാസ്സില്‍ത്തന്നെ യാത്രചെയ്യും എന്ന് ചോദ്യത്തിനനുസൃതമായി മറുപടി നല്‍കിയപ്പോള്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസിലെതന്നെ രണ്ടാം നിര നേതാക്കളുടെ തരൂരിനെതിരെയുള്ള പ്രതികരണം നമ്മള്‍ കണ്ടതാണ്. അതിന് ശേഷവും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അവസാനിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നു. സുധാകരനോ, എസ്എം കൃഷ്ണയോ ട്വീറ്റ് ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. തരൂരിനെതിരെ മാത്രം എന്തുകൊണ്ടാണ് പരാതി? ഉത്തരം ഒന്നേയുള്ളു അദ്ദേഹത്തിന്റെ കഴിവുകളും ജന പിന്തുണയും ഭാവി പ്രധാനമന്ത്രി പദം വരെ അലങ്കരിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെ. കാരണം തിരുവനന്തപുരത്ത് ഓരോ കോണ്‍ട്രോവഴ്സിയും തരണം ചെയ്യുമ്പോഴും അദ്ദേഹത്തിനുള്ള ജന പിന്തുണ കൂടുന്നതേ ഉള്ളു. കഴിവുള്ള മാധ്യമങ്ങള്‍ എം. വിജയകുണാറിന്റെ (അജയ്യനാണ് അസംബ്ലിയില്‍ അവിടെ അദ്ദേഹം) അസംബ്ലി മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു സര്‍വ്വെ നടത്തട്ടെ. അപ്പോള്‍ മനസ്സിലാകും തരൂരിനെ വോട്ടര്‍മാരുടെ ഇടയിലുള്ള സ്ഥാനം എന്താണെന്ന്. തരൂര്‍പോലും പ്രതീക്ഷിക്കാത്ത അവിശ്വസനീയമായ വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്തത് സ്വതന്ത്ര വോട്ടര്‍മാരാണ്. പാര്‍ട്ടികള്‍ അത് സമ്മതിച്ചാലും ഇല്ലെങ്കിലും ജനത്തിനതറിയാം. അദ്ദേഹത്തോട് ഇടഞ്ഞു നിന്ന ഡിസിസി എംപി ഫണ്ട് കയ്യിട്ട് വാരാന്‍ കിട്ടാതായതുകാരണമാകാം എതിര്‍ത്തുതന്നെ നിന്നത്. ബ്ലോക്ക് തലത്തില്‍ എംപിഫണ്ട് വിതരണം ചെയ്തു എന്നാണ് എന്റെ അറിവ് (കേട്ടുകേള്‍വി മാത്രം). തരൂരിനെ വരുതിയിലാക്കുവാനും ഡിസിസിയും കെപ്പിസിസിയും പറയുന്നത് അതേപടി അനുസരിപ്പിക്കുവാനും അണിയറയില്‍ നടക്കുന്ന ശ്രമങ്ങള്‍ ജനത്തിന് മനസിലാകില്ല എന്നാവാം ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. തരൂര്‍ പറയുന്ന നല്ലകാര്യങ്ങള്‍ കെപിസിസിയും ഡിസിസിയും അനുസരിക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ നിന്ന് ഒരിക്കലും ഹര്‍ത്താലിനോ ബന്തിനോ ആഹ്വാനം ഉണ്ടാകില്ല എന്ന് നമുക്ക് വിശ്വസിക്കാം. കെഎസ്‌യു വിലൂടെ സമരം
ചെയ്തും കല്ലെറിഞ്ഞും വളര്‍ന്ന് വന്ന പല നേതാക്കളും ഇപ്പോള്‍ ബന്തിനെ എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എസ്എഫ്ഐയുടെ ഏറ്റവും വലിയ ആയുധം ബന്തും, ഹര്‍ത്താലും സമരവും അക്രമങ്ങളും ആണ് എങ്കില്‍ നല്ലൊരു വിഭാഗത്തിന്റെ വോട്ടുകളും അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. എബിവിപി, എഐവൈഎഫും, എബിവിപിയും അതേ പാത പിന്തുടരുന്നവര്‍ തന്നെ. ഇന്നത്തെ ഹര്‍ത്താല്‍ ജന പിന്തുണ യുഡിഎഫിന് അനുകൂലമാകും എന്ന കാര്യത്തില്‍ സംശയമില്ല. ബന്തും ഹര്‍ത്താലും ആഹ്വാനം ചെയ്യാതിരുന്നാല്‍ പോലീസിന്റെ പക്കലുള്ള ജല പീരങ്കികള്‍ തുരുമ്പെടുത്ത് നഷ്ടം സംഭവിക്കാം. അത്രയും നഷ്ടം ജനം സഹിക്കും.
മണ്ണില്‍ എഴുതി പഠിച്ച് പേപ്പറിലേക്ക് മാറി ഇന്നത് ഇന്റെര്‍നെറ്റ് യുഗത്തിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ആ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ തരൂരിന് എട്ടാംക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസവും കഴിഞ്ഞിറങ്ങുന്ന അടുത്ത യുവ തലമുറ ആഗ്രഹിക്കുന്ന ബന്ധം നിലനിറുത്തുവാന്‍ കഴിയും. തങ്ങള്‍ വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട്ട സ്ഥാനാര്‍ത്ഥി വോട്ടെടുപ്പിന് മുമ്പ് നട്ടെല്ല് വളച്ച് കുനിഞ്ഞ് തൊഴുത് വോട്ടുവാങ്ങി ജയിച്ച ശേഷം അടുത്ത ഇലക്ഷന്‍ വരെ തിരിഞ്ഞു നോക്കാത്ത നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരെക്കാള്‍ നെറ്റിലൂടെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്ന തരൂരും അദ്ദേഹത്തിന്റെ പാതതുടരുവാനാഗ്രഹിക്കുന്ന പ്രൊപഷണലുകളായ വ്യക്തിത്വങ്ങളും കറപുരളാത്ത രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.
തരൂരിന്റെ ശ്രമഫലമായി കോടികള്‍ മുതല്‍ മുടക്കി കേരളത്തില്‍ കൊണ്ടുവന്ന ഐപിഎല്ലിന്റെ പിന്നിലെ തരികിടകള്‍ വെളിച്ചം കണ്ടത് തരൂരിന് മാത്രം അര്‍ഹതപ്പെട്ട ക്രഡിറ്റാണ്. ഞാനൊരു ക്രിക്കറ്റ് കളിക്കരനോ, കാണുന്നവനോ ആ കളി ഇഷ്ടമുള്ളവനോ അല്ല എങ്കില്‍പ്പോലും ഇത്തരത്തില്‍ കേരളത്തില്‍ മറ്റാര്‍ക്കും എത്തിക്കാന്‍ കഴിയാത്ത ഐപിഎല്‍ എത്തിച്ചതിന്റെ ഫലമായി ഉണ്ടാകാവുന്ന സാമ്പത്തിക നാട്ടവും ലോകപ്രശസ്തിയും ടൂറിസവും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. നല്ലൊരു വിഭാഗം ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ പിന്തുണ തരൂരിന് ഐപിഎല്‍ വിഷയത്തില്‍ വിവാദത്തിനും രാജിക്കും ശേഷം മടങ്ങിയെത്തിയ അദ്ദേഹത്തിന് ലഭിച്ചു എന്നത് എയര്‍പ്പോര്‍ട്ടില്‍ കണ്ട സ്വീകരണം സാക്ഷിയാണ്.
ഞാനിത്രയും എഴുതിയതിന് കാരണം ഇന്ന് രാവിലെ അനു വാര്യര്‍ എന്ന തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ സണ്‍ഡെ ഇന്‍ഡ്യനുവേണ്ടി ഒരു ഇന്റെര്‍വ്യൂ ഫോണിലൂടെ നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്റെ ഉള്ള് ഇവിടെ തുറന്നു എന്ന് കരുതുക. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ സമര്‍ത്ഥരാണ്. അതിന്റെ തെളിവ് തരൂരിന്റെ ലേറ്റസ്റ്റ് ട്വീറ്റുകളിലുണ്ട്.
ഈ ഉളളടക്കം തിരുവനന്തപുരം എന്ന ക്ലോസ്ഡ് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.

"My mind was burning and i got the place as Dr. Tharoor's FAN to cool my mind from corrupt politics"