തിങ്കളാഴ്‌ച, മേയ് 20, 2013

മാധ്യമങ്ങള്‍ വഴികാട്ടികളാവണം.

മാതൃഭൂമി പത്രത്തോട് ഒരു അഭ്യര്‍ത്ഥന. ധൂര്‍ത്ത് കുറക്കാന്‍ ആഹ്വാനം ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം പോലെ ശുദ്ധജലം ഉപയോഗിക്കുവാനായി നമുക്കെന്തൊക്കെ ചെയ്യാം എന്ന് ബോധവത്ക്കരിക്കുക. അതില്‍ പ്രധാനം ജല സ്രോതസുകളെ മലിനപ്പെടുത്തുന്നത് എന്തൊക്കെയാണ് അത് നമുക്കെങ്ങിനെ ഒഴിവാക്കാം അതിന് ഏതെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങള്‍ നമുക്ക് നടപ്പിലാക്കാം എന്നിവയൊക്കെയാണ്. ഉദാ. നദീജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും എത്രയോ കൂടുതലാണ്. അതിനുള്ള പരിഹാരം സീവേജ് വേസ്റ്റ് സോപ്പുവെള്ളം ഒഴിവാക്കി ബയോഗ്യാസ് പ്ലാന്റുകളിലെത്തിക്കാം. പ്രയോജനം മൂന്നാണ്
൧. മീഥൈന്‍ വാതകം പാചകത്തിനും മറ്റും ഉപയോഗിക്കാം.
൨. സ്ലറിയെ ജൈവവളമായി ഉപയോഗിക്കാം.
൩. ജലത്തെ ശുദ്ധീകരിച്ച് കുടിവെള്ളമാക്കാം.
ഓരോ പ്രാവശ്യം ഫ്ലഷ് ചെയ്യുമ്പോഴും പാഴാകുന്ന ജലത്തിന്റെ അളവ് ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താവാം. അതിലെ ജലം വേര്‍തിരിച്ച് കോളിഫാം മുക്തമാക്കി മണ്ണിനെ റീ ചാര്‍ജ് ചെയ്യാം. കുളിമുറികളില്‍ നിന്ന് പുറംതള്ളുന്ന സോപ്പുകലര്‍ന്ന ജലം, വാഷിംഗ് മെഷീനിലൂടെ പുറംതള്ളുന്ന ജലം, പാത്രങ്ങള്‍ കഴുകുന്ന ജലം മുതലായവ എപ്രകാരം ശുദ്ധീകരിച്ച് മണ്ണിനെ റീചാര്‍ജ് ചെയ്യാം എന്ന വിഷയത്തില്‍ ജനത്തെ ബോധവത്ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും. അതോടൊപ്പം പുതുതായി വീടുവെയ്ക്കുവാന്‍ ലൈസന്‍സ് നല്കുമ്പോള്‍ ഇവയെല്ലാം കര്‍ശനമായി പാലിക്കപ്പെടും എന്ന് ഉറപ്പുവരുത്തുകയും വേണം. ഓരോ വീടും ശരിയായ ജൈവേതരമാലിന്യ സംഭരണവും (സംഭരിച്ച ജൈവേതരമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം), ജൈവമാലിന്യ സംസ്കരവും നടത്തിക്കഴിഞ്ഞാല്‍ നമ്മുടെ ഒരു ജലസ്രോതസ്സും മലിനപ്പെടില്ല. നദിയിലൂടെ ഒഴുകുന്ന വെള്ളവും കുടിക്കാന്‍ യോഗ്യമാക്കാം. കുളങ്ങളും, കിണറും എല്ലാം ഇതോടൊപ്പം സംരക്ഷിക്കപ്പെടും. കാര്‍ഷികേതര ഭൂവിനിയോഗം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ ഭൂഗര്‍ഭജലനിരപ്പ് താഴുന്നു. അത് മഴയില്‍ താഴ്ന്ന പ്രദേശത്ത് വെലള്ളപ്പൊക്കവും  ഉയര്‍ന്ന പ്രദേശത്ത് ജൈവാംശകുറവിനും കാരണമാകും.മഴവെള്ളം പോലും ശുദ്ധമല്ലാത്തതിനാല്‍ ശുദ്ധീകരിച്ച് ഭൂമിയെ റീചാര്‍ജ് ചെയ്യുകയാണ് വേണ്ടത്. അത്തരം മേഖലകളിലാണ് വിദഗ്ധര്‍ക്ക് നല്ലൊരു വഴികാട്ടിയാവാന്‍ കഴിയുന്നത്.